കോഴിക്കോട്: പാര്‍ട്ടി പുനഃസംഘടന നീളരുതെന്നും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്നും കെ മുരളീധരന്‍ എം പി. എ ഐ സി സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പുന:സംഘടന നീളരുത്. താന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാല്‍ കേരളത്തില്‍ പാര്‍ട്ടി സംപൂജ്യമാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യസമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്തു പോകില്ല. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന്‍ പറഞ്ഞു.
കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളെയെല്ലാം താരിഖ് അന്‍വര്‍ കാണുന്നുണ്ട്. എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂയെന്ന് ഹൈക്കമാണ്ട് നിര്‍ദേശം നല്‍കിയിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തിലാണ് താരിഖ് അന്‍വര്‍ ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം കേരളത്തിലെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു