കൊച്ചിഃ നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ടീം ഇന്ത്യ ഒളിംപിക്സ് ഹോക്കിയുടെ വിക്റ്ററി പോഡിയത്തില്‍ കയറുമ്പോള്‍ കേരളത്തിന് ആത്മഹര്‍ഷത്തിന്‍റെ സുവര്‍ണ നിമിഷങ്ങളാണ് ലഭിക്കുന്നത്. രാജ്യത്തിന്‍റെ അഭിമാനമായി അന്താരാഷ്‌ട്ര ഗോള്‍മുഖത്ത് സുവര്‍ണ മതിലായി കേരളത്തിന്‍റെ ശ്രീ ഉണ്ടായിരുന്നതിന്‍റെ അഭിമാനം. ഗോളി പി.ആര്‍. ശ്രീജേഷ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്റ്റര്‍, സ്പോര്‍ട് കോ ഓര്‍ഡിനേറ്റര്‍. കേരളത്തിലേക്ക് രണ്ടാമത്തെ ഒളിംപിക് മെഡല്‍ കൊണ്ടു വന്ന ഈ പോരാളിയെ കാത്തിരിക്കുകയാണ് ജന്മനാടും നാട്ടുകാരും. 1972 ലെ ഒളിംപ്കി ഹോക്കി വെങ്കല മെഡല്‍ ജേതാക്കളുടെ ടീമില്‍പ്പെട്ട മാനുവല്‍ ഫ്രെഡറിക്കിന്‍റെ പിന്‍ഗാമി.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയാണ് ശ്രീജേഷ്. അച്ഛന്‍പറാട്ട് രവീന്ദ്രന്‍. അമ്മ ഉഷ. കിഴക്കമ്പലം സെന്‍റ് ആന്‍റണീസ്, സെന്‍റ് ജോസഫ്സ് സ്കൂളുകളില്‍ പഠിക്കുന്ന കാലത്തു തന്നെ കായിക മികവ് തെളിയിച്ചിരുന്നു, കൊച്ചു ശ്രീ. സ്പ്രിന്‍റ്, ലോംഗ് ജംപ്, വോളി ബോള്‍ എന്നിവയിലായിരുന്നു കമ്പം. മികവ് തിരിച്ചറിഞ്ഞ അധ്യാപകര്‍ ശ്രീജേഷിനെ തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളിലേക്കു പറഞ്ഞുവിട്ടു. അവിടെയാണ് ഗോളി എന്ന സാധ്യത ഗുരുക്കന്മാര്‍ കണ്ടെത്തിയത്. ആദ്യം ഫുട്ബോളിലും പിന്നീടു ഹോക്കിയിലും. സീനിയര്‍ വിഭാഗത്തില്‍ ദേശിയ തലത്തിലേക്ക് ഉയര്‍ന്ന ശ്രീജേഷ് പിന്നീട് യുപിയിലെ വിസാര്‍ഡ്സ് ടീമിനു വേണ്ടി പ്രൊഫഷണല്‍ കുപ്പായമണിഞ്ഞു. എന്നാല്‍, കേരള ടീമിലൂടെയാണ് ദേശീയ ഹോക്കിയില്‍ പ്രവേശിച്ചത്.
2016 ല്‍ ദേശീയ ക്യാപ്റ്റനായി. അന്നു മുതല്‍ ഒളിംപിക്സ് സ്വര്‍ണമെന്ന സ്വപ്നത്തിലായിരുന്നു ശ്രീജേഷും കൂട്ടരും. എട്ടു തവണ ഒളിംപിക് സ്വര്‍ണം ചൂടിയ ഇന്ത്യക്ക് നാല്പത്തൊന്നു വര്‍ഷത്തെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമായത്. സ്വര്‍ണം കിട്ടിയില്ലെങ്കിലും അതിലേക്കുള്ള തുടക്കമാണ് ഇപ്പോഴത്തെ വെങ്കലമെന്നു ശ്രീജേഷ് പറഞ്ഞു. കോവിഡ് മൂലം പരിശീലന മത്സരങ്ങള്‍ കുറവായതാണ് ഇന്ത്യക്കു ക്ഷീണമായതെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ 2024 ല്‍ ഇന്ത്യ ലക്ഷ്യം കാണുമെന്നാണ് ശ്രീജേഷിന്‍റെയും സ്വപ്നം.
ഇന്നലത്തെ ലൂസേഴ്സ് ഫൈനലിലടക്കം ശ്രീജേഷിന്‍റെ കിടിലന്‍ സേവുകളാണ് ഇന്ത്യക്കു വെങ്കലം നേടിക്കൊടുത്തത്. ഇന്നലത്തെ അത്ഭുത സേവിംഗ് ശ്രീയെ ഇന്ത്യയുടെ വീരനായകനാക്കുകയായിരുന്നു.
കേരളത്തിന്‍റെ അഭിമാന താരമായ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ സമ്മാനമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പഞ്ചാബില്‍ നിന്നുള്ള സഹതാരങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ജോലിയും ഒരു കോടി രൂപ വീതവും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
വെങ്കലപ്പതക്കവുമായി വരുന്ന ശ്രീജേഷിനെയും കാത്തിരിക്കുകയാണ് ഭാര്യ ഡോ. അനീസിയയും മക്കളായ അനുശ്രീയും ശ്രീനാഷും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു