തിരുവനന്തപുരം:ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഓണ്‍ലൈന്‍ മോട്ടിവേഷണല്‍ മെന്റലിസം പ്രോഗ്രാം അരങ്ങേറി.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൈന്‍ഡ് റീഡര്‍ എന്ന റെക്കോര്‍ഡ് ഉടമ കൂടിയായ മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട് ആണ് "അതിജീവനം We can ''എന്ന ക്യാന്‍സര്‍ അതിജീവന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രോഗ്രാം അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം ആയ "സൂം "മീറ്റിലൂടെയാണ് നൂറോളം ക്യാന്‍സര്‍ രോഗികള്‍ സ്വന്തം വീട്ടിലിരുന്നു കൊണ്ട് പരിപാടിയില്‍ പങ്കെടുത്തത്.ഇതില്‍ മറ്റ് സംസ്ഥാനങ്ങളിലും ,വിദേശ രാജ്യങ്ങളിലും താമസിക്കുന്ന മലയാളികളും ഉള്‍പ്പെടുന്നു.
മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച മലയാളികളുടെ കൂട്ടായ്മയായ "മെന്‍ഡ്" വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചില്‍ഡ്രണ്‍സ് പ്രോഗ്രാം തുടങ്ങി നിരവധി വേദികളില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ പ്രതിസന്ധിക്കാലത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അതിജീവനത്തിന്റെ സന്ദേശവും മാനസിക പ്രതിരോധശേഷിയും പകര്‍ന്നു നല്‍കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പ്രീത്ത് അഴീക്കോട് പറയുന്നു.
നേരത്തെ തന്നെ ക്യാന്‍സര്‍ രോഗത്തിന്റെ അവശതകളും, പ്രതിസന്ധികളും നേരിടുന്നവര്‍ക്ക് അതിജീവിക്കാനുമുള്ള മനക്കരുത്ത് ആര്‍ജ്ജിക്കാന്‍ ഈ ഓണ്‍ലൈന്‍ മെന്റലിസം പ്രോഗ്രാം സഹായിച്ചതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മാജിക്കിന്റെയും മന:ശ്ശാസ്ത്രത്തിന്റെയും സമന്വയമായ മെന്റലിസം എന്ന അവതരണകല ഇത്തരം കാര്യങ്ങള്‍ക്ക് ഏറ്റവും ഉചിതമായ ഒരു മാധ്യമമാണെന്ന് പത്ത് വര്‍ഷത്തോളമായി ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പ്രീത് സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് പോലുള്ള ഒരു മഹാമാരിയെ നേരിടുമ്പോള്‍ വൈറസിനെ ചെറുക്കാനുള്ള മാസ്‌ക്, സാനിറ്റൈസേഷന്‍, സാമൂഹിക അകലം തുടങ്ങിയവയിലൂന്നിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാവില്ല. കോവിഡ് – 19 സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും, അവ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് മാനസിക ആരോഗ്യത്തോടെ മുന്നോട്ട് പോകാനും ജനങ്ങളെ പ്രാപ്തരാക്കുന്നതിന് ശാസ്ത്രിയമായ പരിശീലന പരിപാടികള്‍ക്ക് കൂടി ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സമീപനം ആണ് ആവശ്യമെന്ന് സൈക്കോളജി മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മനസ്സു വായനയും മറ്റ് അതീന്ദ്രിയ ശക്തികളും, കലാപരമായി അവതരിപ്പിച്ചു കൊണ്ട് കാണികളെ അദ്ഭുതപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന അവതരണകലയാണ് മെന്റലിസം. ഇതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ബോധവല്‍ക്കരണവും പരിശീലന പരിപാടികളും ആളുകളില്‍ എളുപ്പത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ‘അതിജീവനം’ കൂട്ടായ്മയുടെ സ്ഥാപകനും സാമൂഹ്യ പ്രവര്‍ത്തകനും കൊളത്തൂർ വാർത്ത സീനിയർ അഡ്മിനുമായ ബാലകൃഷ്ണന്‍ വലിയാട്ട്, അതിജീവനം We Can അഡ്മിനും മജീഷ്യനുമായ ക്യാപ്റ്റൻ അബിന്‍ദാസ് ,മറ്റു വീ ക്യാൻ അംഗങ്ങളായ, സവിത വണ്ടൂർ, രമ്യപ്രമോദ് കണ്ണൂർ, സ്മിത മോഹൻദാസ് ഷാർജ, സജൻ ഗലിയോ കൊല്ലം, അശ്വതി കാസർഗോഡ്, , മുബഷിറ മൊയ്തു വയനാട്, സഫീന ഷാജഹാൻ ഫോർട്ട് കൊച്ചി, ലത സുധാകരൻ കരിങ്കപ്പാറ, അസിം കൊല്ലം, ഷീജ റോബർട്ട് തിരുവനന്തപുരം, ബിന്ദു പയ്യന്നൂർ തുടങ്ങിയവർ പ്രീത്തിൻ്റെ ഈ സ്നേഹ മാനസിക പരിപാടിക്ക് നന്ദി പറഞ്ഞ് സംസാരിച്ചു.
സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും വേണ്ടി പ്രചോദനാത്മക മെന്റലിസം പ്രോഗ്രാമുകള്‍ ഓണ്‍ ലൈന്‍ ആയി അവതരിപ്പിക്കുന്നത് തുടരുമെന്ന് പ്രീത്ത് അഴീക്കോട് അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു