കോഴിക്കോട് : ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു. ബിഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. എളേറ്റില്‍ വട്ടോളിയിൽ നടന്ന സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബൈക്ക് യാത്രക്കാർ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് എത്തി ഫോണ്‍ ചെയ്യുന്നതിനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു.ഫോണ്‍ കൈക്കലാക്കിയ ശേഷം ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ നമ്ബര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിക്കുകയും പെട്ടെന്ന് ബൈക്ക് മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ച് സംഘം രക്ഷപ്പെട്ടു. റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു. അലി അക്ബര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടി കൂടാനായില്ല. അലി അക്ബറിന്റെ കാലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിരമായി ബെക്കിലെത്തി ഫോണും മറ്റും തട്ടിപ്പറിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മോഷ്ടാക്കളിലൊരാളുടെ ഫോണ്‍ പിടിവലിക്കിടയില്‍ താഴെ വീണിരുന്നു. അത് നാട്ടുകാര്‍ പൊലീസിന് കൈമാറി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാക്കൂര്‍ സ്വദേശികളായ സാനു കൃഷ്ണന്‍, ഷംനാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു