.
കൊച്ചി: കോതമംഗലത്ത് പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തി ആണ്‍കുട്ടി ആത്മഹത്യ ചെയ്തത് ഹൗസ് സര്‍ജന്‍സി കഴിയാന്‍ വെറും ഒന്നരമാസം മാത്രം ബാക്കി നില്‍ക്കേ. കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനിയായ പി.വി. മാനസ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ പഠിക്കുകയായിരുന്നു. മറ്റുകുട്ടികള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു കണ്ണൂരില്‍ നിന്നുള്ള രാഹില്‍ വെടിവെച്ചത്. രാഹിലും മാനസീയും പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിരിഞ്ഞതായും ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഒരു മാസമായി മാനസി താമസിക്കുന്ന കെട്ടിടത്തിന് സമീപം മറ്റൊരു കെട്ടിടത്തില്‍ രാഹില്‍ താമസിക്കുകയായിരുന്നു എന്നും വിവരമുണ്ട്. കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മറ്റ് ആറ് പെണ്‍കുട്ടികള്‍ക്കൊപ്പം ആയിരുന്നു മാനസ താമസിച്ചിരുന്നത്. രണ്ടുനില കെട്ടിടത്തിലെ മുകളിലത്തെ നില വാടകയ്ക്ക് എടുത്തായിരുന്നു താമസം. എല്ലാവരും ചേര്‍ന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടയില്‍ മുറിയിലേക്ക് കയറിവന്ന രാഹില്‍ മാനസിയെ അടുത്ത മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. വാതിലടച്ച ശേഷമായിരുന്നു വെടിവെച്ചത്. മുറിയില്‍ നിന്നും ബഹളം കേട്ട് മറ്റുള്ള കുട്ടികള്‍ ഓടിയെത്തിയപ്പോഴേയ്ക്ക് രണ്ടു വെടിശബ്ദം കേള്‍ക്കുകയായിരുന്നു.
തലയിലും നെഞ്ചിലുമായിരുന്നു മാനസയ്ക്ക് വെടിയേറ്റത്. ആദ്യം ശബ്ദം കേട്ടപ്പോള്‍ തന്നെ മറ്റ് കുട്ടികള്‍ ബഹളം വെച്ചു. ഉടന്‍ അടുത്ത വെടിശബ്ദവും മുഴങ്ങി. വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ രണ്ടുപേരും വെടിയേറ്റ് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി. മാനസയ്ക്ക് അല്‍പ്പം ജീവനുണ്ടായിരുന്നത് കണ്ട് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം എല്ലാം കഴിഞ്ഞിരുന്നു. മകള്‍ക്ക് രാഹിലിനെ അറിയാമെന്നാണ് പിതാവിന്റെ ആദ്യ പ്രതികരണം. രാഹില്‍ മകളെ മുമ്പും ഉപദ്രവിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇരുവരും തമ്മില്‍ മുമ്പ് പ്രണയിച്ചിരുന്നായും പിന്നീട് പിരിഞ്ഞതായുമാണ് വിവരം. ഇരുവരും തമ്മില്‍ കണ്ണൂരിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പരിഹരിച്ചതാണെന്നും വിവരമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു