ഇരിട്ടി: കനത്ത മഴയ്ക്കൊപ്പമുണ്ടായ ചുഴലിക്കാറ്റിൽ ആറളം പഞ്ചായത്തിലെ എടൂർ മേഖലയിൽ വൻ കൃഷിനാശം. പഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട എടൂർ ടൗണിന് സമീപത്താണ് കാറ്റ് കനത്ത നാശം വിതച്ചത്. നിരവധിപേർക്ക് വലിയതോതിൽ കൃഷിനാശം ഉണ്ടായി.
നൂറുകണക്കിന് റബർ മരങ്ങളും തെങ്ങുകളും വാഴയും ആഞ്ഞിലി, പ്ലാവ്, തേക്ക്, കമുക് തുടങ്ങിയ കൂറ്റൻ മരങ്ങളും കാറ്റ് പിഴുതെറിഞ്ഞു. പ്രദേശത്തെ 200 മീറ്ററോളം ചുറ്റളവിലാണ് കാറ്റ് നാശം വരുത്തിയത്. ചില തോട്ടങ്ങളിലെ എല്ലാ കൃഷിവിളകളും നിലംപൊത്തി. കാറ്റിന്റെ തീവ്രത വ്യക്തമാക്കുംവിധം ചിലയിടത്ത് മരങ്ങൾ ഒരാൾ പൊക്കത്തിൽ പിരിച്ചൊടിച്ചിട്ടനിലയിലാണ്. ലക്ഷങ്ങളുടെ നാശമാണ് കർഷകർക്കുണ്ടായത്.
മുത്തുമാക്കൽ ത്രേസ്യാമ്മ, മണിമല നിരപ്പേൽ ജോസ്, കൊല്ലംപറമ്പിൽ സജീവ്, കുന്നക്കാട്ടിൽ ജോയി എന്നിവർക്കാണ് കൂടുതൽ നഷ്ടം. ത്രേസ്യാമ്മയുടെ 40 റബ്ബർ, എട്ട് തെങ്ങ്, 10 കമുക്, പ്ലാവ്, തേക്ക്, ആഞ്ഞിലി തുടങ്ങി 30 ഓളം മരങ്ങൾ, സജീവിന്റെ റബ്ബർ 30, പ്ലാവ്, മഹാഗണി, ആഞ്ഞിലി തുടങ്ങിയ 50 ഓളം മരങ്ങൾ, ജോസിന്റെ 45 റബ്ബർ, കായ്ഫലമുള്ള 10 തെങ്ങ്, വാഴ 20, മറ്റു മരങ്ങൾ 20, ജോയിയുടെ 40 റബ്ബർ, തെങ്ങ് ആറ്, മറ്റു മരങ്ങൾ 20 എന്നിങ്ങനെ നശിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു