ആലപ്പുഴ: പരിശോധിച്ചിട്ടും പരിശോധിച്ചിട്ടും കാരണം വ്യക്തമാകാതെ ആലപ്പുഴയിലെ പകർച്ചവ്യാധി വ്യാപനം. ദിവസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ നഗരസഭയുടെ കുടിവെള്ള സാംപിൾ പരിശോധന ഫലം വന്നെങ്കിലും, രോഗകാരണം അവ്യക്തമായി തുടരുകയാണ്. പകർച്ചവ്യാധിയുടെ ദുരിതങ്ങൾ വിശദീകരിക്കുകയാണ് ആളുകൾ. കൂടാതെ ഒരാഴ്ചയിലധികമായി ആലപ്പുഴ നഗരത്തിൽ പടരുന്ന ഛർദിയുടെയും വയറിളക്കത്തിന്‍റെയും കാരണവും തേടുന്നു. ചെയർപേഴ്സണും കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഒരു മറുപടിയില്ല. തിളപ്പിച്ചാറിയ വെള്ളം കുടിച്ച് വീട്ടിൽ വിശ്രമിക്കണമെന്ന നല്ല ഉപദേശം മാത്രം. പകർച്ചവ്യാധിയുടെ യഥാർത്ഥ കാരണം അറിയാതെ ഇരുട്ടിൽ തപ്പിയ നഗരസഭയുടെ, അവസാന പ്രതീക്ഷ കുടിവെളള സാംപിളിന്‍റെ പരിശോധനാ ഫലമായിരുന്നു. എന്നാൽ അതിലും രോഗകാരണം വ്യക്തമല്ല. നഗരത്തിലെ ചില സ്വകാര്യ ശുദ്ധജല വിതരണ പ്ലാന്റുകളിൽ നിന്നുളള വെളളത്തിൽ കോളിഫോം ബാക്ടീരിയാ സാന്നിധ്യം കണ്ടെത്തിയെന്ന് ചെയർപേഴ്സൺ പറയുന്നു. പല വാർഡുകളിലായി അഞ്ഞൂറിലധികം പേർക്ക് ഇതുവരെ വയറിളക്കവും ചർദ്ദിയും പിടിപെട്ടു. കൊവിഡ് കാലമായതിനാൽ ആശുപത്രികളിൽ പോകാനും ആളുകൾക്ക് ബുദ്ധിമുട്ട്. രോഗ വ്യാപനം വരും ദിവസങ്ങളിൽ കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതേസമയം, കൊവിഡ് കാലത്ത് പകർച്ചവ്യാധി കൂടി പിടിപെട്ട് ജനം നരകിക്കുമ്പോൾ, നഗരസഭയും ജില്ലാ ഭരണകൂടവും നിർജ്ജീവമാണെന്നാണ് പ്രതിപക്ഷ ആരോപണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു