കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ബി.ജെ.പി നേതാവ് കുനിയില്‍ പത്മരാജന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡി.വൈ.എസ്.പി രത്‌നകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്.ഇതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.
ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലാണ് ഒമ്ബതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലിസിന് ലഭിക്കുന്നത്. ആദ്യം പാനൂര്‍ പൊലിസാണ് കേസില്‍ അന്വേഷണം നടത്തിയത്.
അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജനെ കാണാതായി. പോക്‌സോ പ്രകാരം പാനൂര്‍ പൊലിസ് ചാര്‍ജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പോക്‌സോ ഒഴിവാക്കിയിരുന്നു. പിന്നീട് പത്മരാജന്‍ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പത്മരാജനെതിരെ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു കുറ്റപത്രം.
ഇത് വിവാദമായതിന് പിന്നാലെയാണ് രണ്ടു വനിത ഐ.പി.എസ് ഓഫിസര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഇവരുള്‍പ്പെട്ട സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്, ഇരയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നായിരുന്നു.
പൊലിസ് കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. കേസിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ.ജി ശ്രീജിത്തിനെ ഹൈക്കോടതി ഇടപ്പെട്ട് മാറ്റിയിരുന്നു.
ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.
അതിനിടെ, കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും അതിനാല്‍ സി.ബി.ഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രതി പത്മരാജന്റെ ആവശ്യം. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു