പേരാവൂർ:കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വിൽക്കുന്ന സംഘത്തിൽ നിന്ന് ‘വിമുക്തി’ ഇല്ലാതെ പേരാവൂർ പഞ്ചായത്തിലെ മുരിങ്ങോടിയുടെ സമീപപ്രദേശങ്ങൾ.പഞ്ചായത്തിലെ രണ്ടാം വാർഡിലുൾപ്പെടുന്ന പെരുമ്പുന്ന കുരിശുപള്ളിക്കവല,മുരിങ്ങോടിക്കും കുരിശുപള്ളിക്കവലക്കും ഇടയിലെ ചിലയിടങ്ങൾ,കരിക്കോട് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് വില്പന സംഘം വിലസുന്നത്.
പേരാവൂർ എക്‌സൈസിന്റെയും പേരാവൂർ പോലീസിന്റെയും കൺവെട്ടത്ത് നടക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധരെ പിടികൂടാനോ ഇവർക്കെതിരെ നടപടിയെടുക്കാനോ അധികൃതർക്ക് സമയം ലഭിക്കുന്നില്ലെന്നതാണ് ഖേദകരം.
എക്‌സൈസിന്റെ നേതൃത്വത്തിലുള്ള ‘വിമുക്തി മിഷൻ’ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ സജീവമാണെങ്കിലും ഇത്തരം ലഹരി ഉല്പന്ന മാഫിയക്കെതിരെ ചെറുവിരലനക്കാൻ പോലും തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.ഓൺലൈൻ മത്സരങ്ങൾ നടത്താൻ മാത്രമാണ് ഇത്തരം ഗ്രൂപ്പുകൾ ഇപ്പോൽ സമയം കണ്ടെത്തുന്നതെന്നും ആക്ഷേപമുണ്ട്.
കുരിശുപള്ളിക്കവല കേന്ദ്രീകരിച്ച് വർഷങ്ങളായി പാൻ മസാല വില്പന സജീവമാണ്.പേരിന് ഇടക്കൊക്കെ റെയ്ഡ് പ്രഹസനം നടത്തി എക്‌സൈസ് അധികൃതർ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുമെങ്കിലും പിറ്റേ ദിവസം മുതൽ വില്പനക്കാരും സഹായികളും വർദ്ധിത വീര്യത്തോടെ രംഗത്തുണ്ടാവും.ചെറുമീനുകളെ പിടികൂടി മുഖം മിനുക്കുന്ന എക്‌സൈസ് വമ്പൻ സ്രാവുകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.
ഒരു വശത്ത് ലഹരിമുക്ത പദ്ധതിക്കായി വിമുക്തി മിഷനിലൂടെ കോടികൾ ചിലവിടുമ്പോഴും മറു വശത്ത് യുവ തലമുറ ലഹരി ഉല്പന്നങ്ങൾക്ക് അടിമപ്പെടുകയാണ്.കുരിശുപള്ളിക്കവല കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ കയ്യിൽ നിന്ന് ലഹരി ഉല്പന്നങ്ങൾ വാങ്ങുന്നവരിൽ വിദ്യാർഥികളടക്കമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
പഞ്ചായത്തിൽ വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ ഉണ്ടെങ്കിലും മുരിങ്ങോടി വാർഡിൽ ജാഗ്രതാ സമിതിയും ലഹരി മാഫിയക്കെതിരെ മിണ്ടാറില്ല.വളർന്ന് വരുന്ന യുവതലമുറയെ രക്ഷിക്കാൻ ബാധ്യസ്ഥരായ യുവജന സംഘടനകളും മൗനത്തിൽ തന്നെ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു