പഴനിയിൽ കണ്ണൂർ തലശേരി സ്വദേശിനി പീഡനത്തിനിരയായ കേസിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങി. പീഡനം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
തലശേരി പൊലീസുമായി സഹകരിച്ചാണ് തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം. യുവതിയുടേയും ഭർത്താവിന്റേയും മൊഴിയും ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങളും തലശേരി പൊലീസിൽ നിന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് തമിഴ്നാട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയുമായി യുവതിയും ഭര്‍ത്താവും സമീപിച്ചപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡി ജി പി തലത്തില്‍ ഇടപെടലുണ്ടായതോടെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്‌നാട് പോലീസ് അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം. പഴനിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ചെത്തിയ ശേഷമാണ് ചികിത്സ തേടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു