കണ്ണൂർ: പാലത്തായി പോക്സോ കേസിൽ പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ആഴ്ച്ചകൾ കഴിഞ്ഞിട്ടും പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാത്ത പോലീസിന്റെ നടപടി ദുരൂഹമാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ബഹുജന സമരം സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ.
പാലത്തായി കേസിലെ പ്രതി ബി.ജെ.പി നേതാവായ പത്മരാജനെതിരെ പോക്സോ വകുപ്പ് ചുമത്തി അധിക കുറ്റപത്രം ഉടൻ സമർപ്പിക്കുക, ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കേസിന്റെ തുടക്കം മുതൽ ഇടപെട്ട എസ്.ഡി.പി.ഐ, കുട്ടിയുടെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയിൽ പത്മരാജനും കൂട്ടർക്കും അർഹമായ ശിക്ഷ വാങ്ങിച്ചു നൽകി, ഇരയ്ക്ക് നീതികിട്ടും വരെ സമരപോരാട്ടത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യ കേരളത്തിൽ നാണക്കേടായി തുടരുന്ന, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമായ തെളിവുകളും സഹപാഠിയുടെ മൊഴികളും ഉണ്ടായിരുന്നിട്ടും നേരത്തെ കേസന്വേഷിച്ച ലോക്കൽ പോലീസും തുടർന്ന് ഐജി ശ്രീജിത്തും ക്രൈംബ്രാഞ്ചും പ്രതിയെ രക്ഷിക്കാൻ വേണ്ട എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തപ്പോൾ ബി.ജെ.പിയുമായി ചേർന്ന് സിപിഎം കേസ് ഇല്ലാതാക്കാനുള്ള സഹായം ചെയ്തുവെന്ന സംശയം ബലപ്പെടുന്നതായിരുന്നു ഈ കേസിലെ പ്രോസിക്യൂഷൻ നടപടികൾ. ഇത്തരത്തിൽ പ്രതികളെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കിൽ പത്മരാജന്മാരെ പൊതുജനം തെരുവിൽ നേരിടുന്ന ദിനങ്ങൾ ഉണ്ടാകുമെന്നും തുടർന്ന് സംസാരിച്ച എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ സർക്കാരിനെ ഓർമിപ്പിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ നിൽപ്പ് സമരത്തിൽ കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ധീൻ മൗലവി സ്വാഗതം പറഞ്ഞു, ജില്ലാ സെക്രട്ടറി ഇബ്രാഹീം കൂത്തുപറമ്പ്, ജില്ലാ ട്രഷറർ എ ഫൈസൽ, കണ്ണൂർ മണ്ഡലം സെക്രട്ടറി മഹ്ഷൂക്ക് കിഴുന്ന, ഷുക്കൂർ മാങ്കടവ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു