കണ്ണൂര്‍: കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സ്വര്‍ണകടത്തു സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍ സംഘങ്ങളിലേക്കെത്തുന്നു. സിപിഎമ്മിന്റെ സൈബര്‍ പോരാളിയും പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധവും പുലര്‍ത്തുന്ന അഴീക്കലിലെ അര്‍ജുന്‍ ആയങ്കിയാണ് സ്വര്‍ണകടത്തു സംഘത്തിനായി ക്വട്ടേഷന്‍ ടീമിനെ നിയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിനും ഇത്തരം ഇടപാടുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ആകാശിന്റെ ഉറ്റസുഹൃത്ത് കൂടിയാണ് അര്‍ജുന്‍.
അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കലിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്.
കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അര്‍ജുന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവ ശേഷം അര്‍ജുന്‍ ഒളിവില്‍ പോയിരിക്കുകയാണ്. സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ ബന്ധം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടിയാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
അര്‍ജുന്‍ ഉള്‍പ്പെടുന്ന സംഘത്തിന് ഗള്‍ഫിലും കേരളത്തിലുമായി വലിയ ബന്ധങ്ങളാണുള്ളതെന്നാണ് വിവരം. അര്‍ജുന്റെ ഫേസ്ബുക്ക് അക്കൗണ്ട് രാവിലെ വരെ സജീവമായിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അര്‍ജുന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ടുണ്ട്. അര്‍ജുന്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തായ അര്‍ജുന്‍ ആയങ്കി സിപിഎമ്മിന്റെ സൈബര്‍ പോരാളിയാണ്. സംഭവ ദിവസം അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്കും അര്‍ജുനും സ്വര്‍ണ്ണക്കടത്ത് കുഴല്‍ പണ ഇടപാടുകാരുമായി ബന്ധമുണ്ട്.
പ്രത്യേകിച്ച് യാതൊരു ജോലിയുമില്ലാത്ത അര്‍ജുന്‍ അടുത്ത സമയത്തായി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഏതാനും മാസം മുമ്പ് രണ്ടു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ അര്‍ജുന്‍ ആയങ്കിയെ ആക്രമിച്ചിരുന്നു.
ടിപി വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും കുഴല്‍പണ, സ്വര്‍ണകടത്ത് ക്വട്ടേഷനെടുക്കാറുണ്ട്. ജയിലില്‍ നിന്നു പോലും ഇത്തരം ഇടപാടുകളെ ഇവര്‍ നിയന്ത്രിക്കുന്നുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് ആകാശ് തില്ലങ്കേരിയുടേയും അര്‍ജുന്‍ ആയങ്കിയുടേയുമൊക്കെ നേതൃ്തവ്ത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഈ വഴിക്കു തിരിഞ്ഞത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുപ്പമുണ്ടെന്നു വരുത്തി ഇവര്‍ പ്രാദേശികമായി പ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ ഗൗനിക്കാറില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു