കണ്ണൂർ തളിപ്പറമ്പ് സ്വദേശി പവിത്രൻ എന്ന താഹിറിനെയാണ് പയ്യോളി പോലീസ് പിടികൂടിയത്. തുറയൂർ ഇരിങ്ങത്ത് സ്വദേശിയായ യുവാവിന് സി ഐ എസ് എഫിൽ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് പ്രതി പിടിയിലായത്. 2018 ഡിസംബറിൽ കുന്ദമംഗലത്ത് വെച്ച് 5ലക്ഷവും, 2020 ജനുവരിയിൽ കോഴിക്കോട് മാവൂർ റോഡിൽ വച്ച് രണ്ട് ലക്ഷവും നൽകിയെങ്കിലും യുവാവിന് ജോലി ലഭിച്ചില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഈ കഴിഞ്ഞ ഏപ്രിൽ 21ന് പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടുതവണയും പണം നൽകുന്നതിൻ്റെ ദൃശ്യങ്ങൾ യുവാവ് ക്യാമറയിൽ രഹസ്യമായി പകർത്തിയിരുന്നു. റെയിൽവേ, എയർപോർട്ട്, ഭൂഗർഭ വകുപ്പ് തുടങ്ങിയ മേഖലകളിൽ ഉദ്യോഗാർത്ഥികളെ തിരുകി കയറ്റുമെന്ന വാഗ്ദാനം നൽകി ഇത്തരത്തിൽ നിരവധി പേരെ ഇയാൾ വഞ്ചിച്ചുവെന്ന് പോലീസ് പറഞ്ഞു. മലപ്പുറത്ത് ഏഴാമത്തെ വിവാഹത്തിനുള്ള പെണ്ണുകാണാൻ ചടങ്ങുകൾ പൂർത്തിയാക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. മാനന്തവാടി സ്വദേശിനിയായ ഭാര്യയുടെ പേരിലുള്ള സിം കാർഡാണ് പ്രതി അവസാനമായി ഉപയോഗിച്ചത്. ഈ നമ്പർ പിന്തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നിരവധി വ്യാജ രേഖകളും, രണ്ടു പേരിലുള്ള തിരിച്ചറിയൽ കാർഡുകളും ഇയാളിൽ നിന്ന് കണ്ടെത്തി. കൂട്ടുപ്രതികളായ പേരാമ്പ്ര, മേപ്പയൂർ സ്വദേശികളും ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. മലബാറിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി വിവാഹ തട്ടിപ്പ് നടത്തിയ ഇയാൾ കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയെ വിവാഹം ചെയ്തതിൽ രണ്ട് മക്കളുണ്ട്. തുടർന്ന് മതം മാറിയതായി അവകാശപ്പെട്ട് ഇസ്ലാമിക ആചാര പ്രകാരം അഞ്ച് മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്തതായും ഇയാൾ പോലീസിനോട് പറഞ്ഞു. പെരിന്തൽമണ്ണ, കൂടരഞ്ഞി, മാനന്തവാടി, അഴിയൂർ സ്വദേശികളെയാണ് ഇയാൾ വിവാഹം ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയിൽ 13 വയസ്സും, മാഹി അഴിയൂർ സ്വദേശിനിയിൽ 10 വയസ്സുള്ള കുട്ടികൾ ഉണ്ട്. പൊലീസ് പിടിയിലായതോടെയാണ് ഇയാളുടെ തനിനിറം ഭാര്യമാരറിഞ്ഞത്.
കണ്ണൂരുകാരനായ വിവാഹ – ജോലി തട്ടിപ്പ് വീരൻ ഏഴാം വിവാഹത്തിനുള്ള ഒരുക്കത്തിനിടെ അറസ്റ്റിൽ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു