കൊട്ടിയൂർ: ഒരു മാസക്കാലത്തിലേറെ നീണ്ടുനിന്ന വൈശാഖോത്സവ ചടങ്ങുകൾ സമാപിച്ചു. ഞായറാഴ്ച രാവിലെ വാകച്ചാർത്തോടെ തൃക്കലശാട്ടോടെ ചടങ്ങുകൾക്ക് തുടക്കമായത്. സ്വയംഭൂവിനു സമീപത്തെ വിളക്കുകളിൽ നിന്നും തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം വിളക്കുകൾ അണച്ചു. ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണച്ച ശേഷം നമ്പീശൻ, വാരിയർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ നാലു തൂണുകൾ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലിട്ടു. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങി. കലശ മണ്ഡപത്തിൽ പൂജിച്ചുവെച്ച കളഭ കുംഭങ്ങൾ മുഖ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച ശേഷം തന്ത്രിമാരുടെ കാർമികത്വത്തിൽ സ്വയംഭൂവിൽ കളഭാട്ടം നടന്നു.
ബ്രാഹ്മണരുടെ സമൂഹ പുഷ്പാഞ്ജലിയും തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും കഴിഞ്ഞതിനു ശേഷം തീർഥവും പ്രസാദവും ആടിയ കളഭവും പ്രസാദമായി നൽകി. തുടർന്ന് കുടിപതി സ്ഥാനികർക്കായി തിടപ്പള്ളിയിൽ ‘തണ്ടിന്മേൽ ഊണ്’ എന്ന ചടങ്ങും നടന്നു. ശേഷം വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ച വാൾ തിരികെ മുതിരേരിയിലേക്ക് എഴുന്നള്ളിച്ചു. അതോടൊപ്പം തന്നെ ഭണ്ഡാരങ്ങളും അക്കരെ ക്ഷേത്ര സന്നിധിയിൽ നിന്നും എഴുന്നള്ളിച്ചു. തുടർന്ന് അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി ആചാര്യന്മാരിൽ ഒരാൾ യാത്രാബലി നടത്തിയ ശേഷമാണ് വൈശാഖ മഹോത്സവം ചടങ്ങുകൾക്ക് സമാപനമായത്.
സ്വയംഭൂ അഷ്ടബന്ധത്താൽ മൂടുന്ന വറ്റടി ചടങ്ങ് തിങ്കളാഴ്ച നടക്കും. അതിനുശേഷം അക്കരെ കൊട്ടിയൂരിലേക്കുള്ള എല്ലാ വഴികളും അടയ്ക്കും. അടുത്ത വർഷം നീരെഴുന്നള്ളത്ത് നാളിൽ മാത്രമേ അക്കരെ ക്ഷേത്ര പരിസരത്തേക്ക് ഇനി ആളുകൾക്ക് പ്രവേശനമുള്ളു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു