കേളകം: നെറ്റ് വർക്ക് പ്രശ്നങ്ങൾ കാരണം ഓൺലൈൻ ക്ലാസ് മുടങ്ങുന്ന വിദ്യാർഥികൾ മലയാേര മേഖലകളിൽ ഏറെയാണെങ്കിലും വന്യമൃഗങ്ങൾ ക്ലാസ് മുടക്കുന്ന വിദ്യാർഥികളുമുണ്ടിവിടെ.
കണിച്ചാർ മലയാംപടിയിലെ അടിച്ചിലാമാക്കൽ ബെന്നിയുടെ മക്കളായ ഇരട്ടക്കുട്ടികൾക്കാണ് കുരങ്ങിനെ പേടിച്ച് പഠനം മുടങ്ങുന്നത്. വീടിനുള്ളിൽ നെറ്റ് വർക്ക് കിട്ടാത്തതിനാൽ മുറ്റത്തും പറമ്പിലുമിറങ്ങി ക്ലാസിൽ പങ്കെടുക്കുകയായിരുന്നു ഏഴാം ക്ലാസ് വിദ്യാർഥികളായ ഡെയോണയും ഡിയോണയും. എന്നാൽ കഴിഞ്ഞ ദിവസം മുറ്റത്തിന് സമീപമിരുന്ന് ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികൾക്കു നേരെ കുരങ്ങുകൾ പാഞ്ഞടുത്തതോടെ കുട്ടികൾ ഭയന്നു. കുട്ടികൾക്ക് പറമ്പിലിറങ്ങി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്ത അവസ്ഥയായി. ഇവരുടെ മൂത്ത സഹോദരി ക്രിസ്റ്റീനയ്ക്ക് നേരെയും കഴിഞ്ഞ ദിവസം കുരങ്ങുകൾ ആക്രമിക്കാനെത്തി. ഇതാേടെ കുരങ്ങുകൾ എത്തുമ്പോൾ അവയെ ഓടിക്കാനായാണ് വടികൾ വെട്ടി വീടിനു സമീപങ്ങളിലായി സ്ഥാപിച്ചിരിക്കുകയാണ് ബെന്നിയിപ്പോൾ. മക്കൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി മുറ്റത്ത് ഇരിക്കുമ്പോൾ കൂടെ വടികളും സമീപം മാതാപിതാക്കളും ഇരിക്കേണ്ട അവസഥയാണ്. .
വീടിനുള്ളിൽ റെയ്ഞ്ച് കിട്ടില്ലെന്ന് കുട്ടികൾ പറയുന്നു. ക്ലാസുകൾ കൂടണമെങ്കിൽ മുറ്റത്തോ പറമ്പിലോ റെയ്ഞ്ച് ഉള്ള സ്ഥലങ്ങൾ നോക്കി പോകണം. കുരങ്ങുകൾ കൂട്ടമായി വരുന്നതു കാണുമ്പോഴേക്കും വീടിനുള്ളിൽ കയറി വാതിലടക്കേണ്ട സാഹചര്യമാണെന്നും കുട്ടികൾ പറയുന്നു.
40 – തോളം വീടുകളാണ് ഈ പ്രദേശത്തുള്ളത്. കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യമാണിവിടെ രൂക്ഷം. അതിരാവിലെ എണീറ്റ് റബ്ബർ ടാപ്പിങ് വരെ കഴിയാത്ത സാഹചര്യത്തിലാണ് ഇവിടെ ജീവിക്കുന്നവർ. പന്നിശല്യം റബ്ബർ ടാപ്പിങ് മുടക്കുന്ന അവസ്ഥയിൽ വരെ എത്തിച്ചിരിക്കുകയാണ്. റബ്ബറിനിടുന്ന മഴമറവരെ കുരങ്ങുകൾ നശിപ്പിക്കുന്നു.
വന്യമൃഗശല്യവും മറ്റും കാരണം അഞ്ചു കുടുംബങ്ങൾ പ്രദേശത്തു നിന്നും മാറിത്താമസിച്ചു. ഭൂമി വിറ്റും വിൽക്കാതെയും മലയിറങ്ങിയവരുമുണ്ട്. എന്നാൽ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്ക് മലയിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കപ്പയും വാഴയും ഇഞ്ചിയും കൃഷി ചെയ്തിരുന്ന കർഷകരെല്ലാം അവ ഉപേക്ഷിച്ച് റബ്ബർ പോലുള്ളവയിലേക്ക് തിരിഞ്ഞിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. കൃഷിയിടങ്ങളിൽ ശല്യമുണ്ടായിരുന്നെങ്കിലും വീടുകളിൽ വരെയെത്തി ഉപദ്രവിക്കുന്ന സ്ഥിതിയിലെത്തിയത് അടുത്ത കാലം മുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉണക്കാൻ മുറ്റത്തിടാൻ കഴിയാത്ത അവസ്ഥയിൽ വരെയെത്തി കുരങ്ങുശല്യം. സമീപ പ്രദേശങ്ങളായ എലപ്പീടിക, വെള്ളൂന്നി, രാജമുടി, കാടൻമല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. 1952 ൽ കുടിയേറിയവരാണ് പ്രദേശ വാസികൾ അന്നൊന്നും വന്യ മൃഗ ശല്യം വളരെ വിരളമാണ് വർഷത്തിൽ ഒരിക്കൽ വനാതിർത്തിയിൽ വരുന്ന ആന മായമായിരുന്നു പ്രശനക്കാർ ഇപ്പോൾ ഇല്ലാത്ത വന്യമൃഗങ്ങളില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു