റിയാദ് :ഈ വർഷത്തെ ഹജ്ജ് കർമം നടത്തുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്ന 60,000പേരുടെ പേരുകൾ പ്രഖ്യാപിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കം. ഹജ്ജ് രജിസ്ട്രേഷനുള്ള രണ്ടാംഘട്ട നടപടികൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷ സ്വീകരിച്ചതായി സന്ദേശം ലഭിച്ചവരാണ് പാക്കേജ് തെരഞ്ഞെടുക്കുന്നതടക്കമുള്ള രണ്ടാംഘട്ട നടപടികൾ പൂർത്തിയാക്കേണ്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് രണ്ടാംഘട്ട നടപടികൾ ആരംഭിക്കുക. ഹജ്ജിന് തെരഞ്ഞെടുത്ത ആളുകളുടെ പേരുകൾ പ്രഖ്യാപിക്കുന്ന ഘട്ടമാണിത്.
പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും നിശ്ചിത ഫീസ് അടക്കുന്നതിനും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൊബൈലുകളിലേക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കും. ബുധനാഴ്ച രാത്രി 10നാണ് ആദ്യഘട്ട രജിസ്ട്രേഷൻ നടപടികൾ അവസാനിച്ചത്.
പത്ത് ദിവസം നീണ്ടു നിന്ന ആദ്യഘട്ട രജിസ്ട്രേഷൻ കാലയളവിൽ 5,40,000 പേർ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇതിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്. 38 ശതമാനം 31 നും 40 നുമിടയിൽ പ്രായമുള്ളവരും 26 ശതമാനം 21 നും 30 നുമിടയിൽ പ്രായമുള്ളവരും 20 ശതമാനം 41നും 50 നുമിടയിൽ പ്രായമുള്ളവരും 11 ശതമാനം 51 നും 60നുമിടയിൽ പ്രായമുള്ളവരും മൂന്ന് ശതമാനം 20 വയസ്സിനു മുകളിലുള്ളവരും രണ്ട് ശതമാനം 60 വയസ്സിനു മുകളിലുള്ളവരുമാണ്.
കോവിഡ് സാഹചര്യത്തിൽ ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാക്കിയ ഇത്തവണത്തെ ഹജ്ജ് കർമത്തിന് പൗരന്മാരിൽ നിന്നും രാജ്യത്തെ വിദേശികളിൽ നിന്നും 60,000 പേർക്കാണ് അവസരം നൽകുന്നത്. ആദ്യം രജിസ്റ്റർ ചെയ്തവർക്ക് മുൻഗണ ലഭിക്കില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് കർമം നടത്താത്തവർക്ക് മുൻഗണന നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവരോ, കോവിഡ് ആദ്യ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവരോ, കോവിഡ് മുക്തരായവരോ ചെയ്തവർക്കായിരിക്കും ഇത്തവണ ഹജ്ജ് കർമം നിർവഹിക്കാനുള്ള അവസരം ലഭിക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു