കൊച്ചി:വൈറ്റിലയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ എണ്ണമയം കലരാനുള്ള കാരണം ബിപിസിഎൽ കൊച്ചിൻ റിഫൈനറി എണ്ണക്കുഴലിലെ ചോർച്ച. പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനുസമീപം ബിപിസിഎൽ അധീനതയിലുള്ള എണ്ണക്കുഴലിലെ ചോർച്ചയാണ് കാരണമെന്ന് ശനിയാഴ്‌ചയാണ് കണ്ടെത്തിയത്.
എണ്ണക്കുഴലിലൂടെ പുറത്തേക്കൊഴുകുന്ന ക്രൂഡ് ഓയിൽ ഭൂമിക്കടിയിലൂടെ ഒഴുകി സമീപത്തെ കുടിവെള്ളവിതരണ പൈപ്പിന്റെ വാൽവിന്റെ മുകളിൽ നിറയുകയായിരുന്നു. പമ്പിങ് ഇല്ലാത്ത ദിവസം ദ്രാവകം കുടിവെള്ള കുഴലിലേക്ക് ഇറങ്ങിയതാണെന്നാണ് നിഗമനം. ഇതിനെ തുടർന്ന് വാട്ടർ അതോറിറ്റി ഇവിടത്തെ കുടിവെള്ളവിതരണ പൈപ്പുകൾ വിച്ഛേദിച്ച് വേറെ സ്ഥലത്തെ പൈപ്പുമായി ബന്ധിപ്പിച്ചു. എന്നാൽ, കുടിവെള്ള കുഴലിലെ എണ്ണമയം കഴുകിക്കളയേണ്ടതിനാൽ രണ്ടുദിവസം ഈ പ്രദേശത്തെ വീട്ടുകാർ കുടിവെള്ളം ഉപയോഗിക്കരുതെന്നും 29 മുതൽ പൂർവസ്ഥിതിയിലാകുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
കേരള വാട്ടർ അതോറിറ്റി വൈറ്റില വാട്ടർ വർക്സ് സബ്ഡിവിഷനിലെ ഉദ്യോഗസ്ഥരും കരാറുകാരും പൈപ്പുലൈൻ വിതരണശൃംഖലയുടെ എല്ലാ ഭാഗങ്ങളിലും രണ്ടുദിവസമായി എണ്ണയുടെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു. എങ്കിലും ഉറവിടം കണ്ടെത്താനായില്ല. പരീക്ഷണാടിസ്ഥാനത്തിൽ സംശയം തോന്നിയ വാൽവുകൾ ഉദ്യോഗസ്ഥർ അടച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. പരിശോധിക്കാനുള്ള ഏകസ്ഥലം പൊന്നുരുന്നി റെയിൽവേ മേൽപ്പാലത്തിനുസമീപം ബിപിസിഎൽ അധികൃതരുടെ അധീനതയിലുള്ള സ്ഥലത്തെ പൈപ്പുകൾമാത്രമായിരുന്നു. വാട്ടർ അതോറിറ്റിയുടെ നിർദേശാനുസരണം ബിപിസിഎൽ അധികൃതർ വെള്ളിയാഴ്‌ച സ്ഥലം സന്ദർശിച്ചു. തുടർന്ന് പൈപ്പിൽ ചോർച്ചയുണ്ടാകാനുള്ള സാധ്യത നിഷേധിക്കുകയും ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു