കൊച്ചി: സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാന് നേരേവീട്ടിൽ (49) അന്തരിച്ചു. വാഹനാപകടത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റു കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ബുധനാഴ്ച ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില മോശമായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പിഎസ് മിഷന് ആശുപത്രിക്ക് സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുമ്പോഴാണ് ആശുപത്രിയിലെ ജീവനക്കാരന് ഓടിച്ചിരുന്ന ബൈക്ക് തട്ടി വൈദികന് തലയ്ക്കു ഗുരുതര പരിക്കേറ്റത്. അന്നു തന്നെ ലേക്ഷോര് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു.
നേരത്തെ വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. ചെറിയാൻ. 1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ജീസസ് യൂത്ത് ഇന്റർനാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.
അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ ബുധനാഴ്ച ആശുപത്രിയിലെത്തി വൈദികനെ സന്ദർശിച്ചിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു