കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറി ഓഫീസില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍. ആലക്കോട് സ്വദേശി തങ്കച്ചനെയാണ് മംഗലാപുരം പൊലീസ് പിടികൂടിയത്. മോഷണ കുറ്റത്തിന് ശിക്ഷ അനുഭവിച്ച് സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആളാണ് തങ്കച്ചന്‍. ഏപ്രില്‍ 21ന് രാത്രിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രധാന കവാടത്തിനടുത്തുള്ള ഓഫീസിന്‍റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നത്.
ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയാണ് നഷ്ടമായത്. സെന്‍ട്രല്‍ ജയില്‍ പരിസരത്തെ കുറിച്ച് നല്ല അറിവുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനെ തുടര്‍ന്നാണ് ജയില്‍ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ അന്തേവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
ഇതിനിടെ കണ്ണൂര്‍ മാര്‍ക്കറ്റിലെ ഒരു കടയിലും മോഷണം നടന്നു. ഈ കേസിലെ പ്രതിയെ അന്വേഷിക്കുമ്ബോള്‍ കിട്ടിയ മൊബൈല്‍ ഫോണാണ് ജയില്‍ മോഷണ കേസില്‍ നിര്‍ണായക തെളിവായത്. മൊബൈല്‍ നമ്ബര്‍ പരിശോധിച്ച പൊലീസിന് പ്രതി മംഗലാപുരത്ത് ഉണ്ടെന്ന സൂചന കിട്ടി. ജയിലിലെ സിസിടിവി ദൃശ്യവും, കണ്ണൂര്‍ മാര്‍ക്കറ്റില്‍ നിന്ന് കിട്ടിയ ദൃശ്യയും പരിശോധിച്ചതില്‍ നിന്ന് പ്രതി ഒരേ ആളെന്നും വ്യക്തമായി.
മംഗലാപുരം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഓണ്‍ലൈനായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്യാനായി പ്രത്യേക സംഘം മംഗലാപുരത്തേക്ക് തിരിച്ചു. ജയില്‍ മോഷണ സമയത്ത് ഇയാളെ സഹായിക്കാന്‍ കൂടെ ആളുണ്ടായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു