കോഴിക്കോട്: കണ്ണൂര്‍ സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ ഷാലു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനും ലോക്കല്‍ പൊലീസ് അന്വേഷിച്ച് കണ്ടെത്തിയതില്‍ കൂടുതല്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ട്രാനസ്ജെന്‍ഡര്‍ സംഘടനയായ പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റി ആരോപിക്കുന്നു. ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് അന്വേഷണ ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംഘടന.
2019 ഏപ്രില്‍ ഒന്നിനായിരുന്നു കോഴിക്കോട് നടക്കാവ് പൊലീസ് പരിധിയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഷാലുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് കിട്ടി. ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ടയാളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.
തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടില്‍ വിട്ടയച്ചു. കേസുമായി 170-ല്‍ പ്പരം ആളുകളെ ആദ്യ ഘട്ടത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ അന്വേഷണം ഈര്‍ജ്ജിതമല്ലെന്ന് കാണിച്ച് ട്രാന്‍സ്‌ജെന്‍ററുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ പുനര്‍ജനി പ്രസിഡന്റ് സിസിലി ജോര്‍ജ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
പരാതി സംബന്ധിച്ച് കോഴിക്കോട് ജില്ലാ പൊലിസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയതിന് ശേഷം അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ മുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച് തുമ്ബ് കിട്ടാതായതോടെ ട്രാനസ്ജെന്‍ഡര്‍ കള്‍ച്ചരല്‍ സംഘടനകള്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും സാമൂഹ്യ നീതി വകുപ്പിനും പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
സംഭവത്തില്‍ ആദ്യം സിആര്‍പിസി174 വകുപ്പില്ലാണ് അന്വേഷണം തുടങ്ങിയതെങ്കിലും ഷാലുവിനെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് മനസിലായതോടെ നിലവില്‍ വകുപ്പ് 302 ചേര്‍ത്താണ് അന്വേഷണം നടക്കുന്നത്. ഷാലുവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് സംശയിച്ചിരുന്നു. ശാലുവിന്റെ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും നേരത്തെ ഷൊര്‍ണൂരില്‍ വെച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമെല്ലാം പൊലീസ് വ്യക്തമാക്കിയതുമാണ്.
പ്രതി ഷാലുവിനെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കോഴിക്കോട്ടെത്തിയ ഷാലു രാത്രി വൈകിയും സംഭവ സഥലത്ത് ഇയാളുമായി സംസാരിച്ച് നില്‍ക്കുന്നത് കണ്ടവരുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും നേരത്തെ പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയൊക്കെ വിവരങ്ങള്‍ കിട്ടിയിട്ടും പ്രതിയെ പിടിക്കാനാവാത്തത് ക്രൈംബ്രാഞ്ചിന്‍റെ വീഴ്ചയാണെന്നാണ് ട്രാനസ്ജെന്‍റര്‍ സംഘടനകളുടെ ആരോപണം. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ക്രൈബ്രാഞ്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു