കോഴിക്കോട്: കൂത്തുപറമ്പിനടുത്ത പുല്ലൂക്കരയില്‍ കൊല ചെയ്യപ്പെട്ട മന്‍സൂറിന്റെ ഘാതകരെ സി.പി.എം സംരക്ഷിക്കരുതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ടീയ തിമിരം ബാധിച്ച ഒരു കൂട്ടം പ്രവര്‍ത്തകരില്‍ നിന്ന് സംഭവിച്ച അവിവേകത്തെ സി.പി.എം തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സിപിഎം തയ്യാറായാല്‍ മാത്രമാണ് പ്രതികളെ തള്ളി പറഞ്ഞ നടപടി ആത്മാര്‍ത്ഥമാണെന്ന് പറയാന്‍ സാധിക്കൂ. കൊലപാതകം നടന്നയുടനെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാന്‍ കൊലപാതകത്തെയും, കൊലപാതകികളെയും തള്ളി കളയുകയും പ്രതിഷേധം തണുക്കുമ്പോള്‍ പ്രതികള്‍ക്ക് നിയമ സഹായ മടക്കമുളളവ ഉറപ്പു വരുത്തുകയും ചെയ്യുന്ന രീതിയും അവസാനിപ്പിക്കണം. കുറ്റവാളികളെ ഒറ്റപ്പെടുത്തുന്ന രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചെങ്കിലേ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുകയുള്ളൂവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ് കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ജാബിര്‍ സഖാഫി പാലക്കാട്, സി ആര്‍ കെ മുഹമ്മദ് വടകര, ഹാമിദലി സഖാഫി കോഴിക്കോട്, കെ ബി ബശീര്‍ തൃശൂര്‍, മുഹമ്മദ് നിയാസ് കോഴിക്കോട്, എം ജു ബൈര്‍ മലപ്പുറം, ഫിര്‍ദൗസ് സഖാഫി കണ്ണൂര്‍, ശബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം, ആശിഖ് കോയതങ്ങള്‍ കൊല്ലം, ജാബിര്‍ കോഴിക്കോട്, ഡോ: അബൂബക്കര്‍ മലപ്പുറം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു