കണ്ണൂര്‍: കേരളം നാളെ വിധിയെഴുതും.140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫും ശക്തി തെളിയിക്കാന്‍ എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന സംസ്ഥാനത്തെ വോട്ടര്‍മാര്‍ ജനഹിതം രേഖപ്പെടുത്തുന്നതിനായി ചൊവ്വാഴ്ച പോളിംഗ് ബൂത്തിലെത്തും. 2.74 കോടി വോട്ടര്‍മാരാണ് ചൊവ്വാഴ്ച തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒന്‍പതു മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെ മാത്രമേ പോളിംഗ് ഉള്ളൂ.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.40771 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 298 ബൂത്തുകള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളിലാണ്. ഇവിടെ പ്രത്യേകം സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു