കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഏഴു നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാമറ സ്‌ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പയ്ന്നയൂര്‍, കല്യാശേരി, തളിപ്പറമ്ബ്, ധര്‍മടം, പേരാവൂര്‍, കണ്ണൂര്‍, തലശേരി എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണു വെബ്‌കാമറ സ്‌ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. കള്ളവോട്ട് തടയുന്നതിനു നടപടി ആവശ്യപ്പെട്ട് കല്യാശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. കരുണാകരന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണു ഹൈക്കോടതി നര്‍ദേശം.
പോളിങ് ബൂത്തിലേക്കു പ്രവേശിക്കുന്ന വോട്ടര്‍മാര്‍ മാസ്‌ക് നീക്കണമെന്നും വെബ് കാസ്‌റ്റിങ്ങിന്റെ ലിങ്ക് പരാതിക്കാരനു ലഭ്യമാക്കാനും കോടതി ഉത്തരവില്‍ പറയുന്നു.തെരഞ്ഞെടുപ്പിനു ശേഷം പത്തു ദിവസത്തിനകം വെബ്‌കാമറയുടെ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പും പരാതിക്കാരനു കൈമാറണം. പോളിങ്ങില്‍ കൃത്രിമം നടന്നതായി തെളിഞ്ഞാല്‍ പോളിംഗ് ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‌കിയിട്ടുണ്ട്.
ഒരാള്‍ക്ക് ഒരു വോട്ട് മാത്രമായാല്‍ ഉത്തരമലബാറിലെ പല മണ്ഡലങ്ങളിലും സി.പി.എമ്മിന് അടിപതറുമെന്ന് ഉണ്ണിത്താന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ കണ്ണുകള്‍ കള്ളവോട്ടിലാണ്. ബൂത്ത് പിടിച്ചെടുക്കലിലാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസമെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു