ഇരിട്ടി: നിയമസഭ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി പൊലീസ്. ഇരിട്ടി, പേരാവൂര്‍ സബ് ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ 2000 ഓളം പൊലിസുകാര്‍ തെരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടാവും. തോക്ക്, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി 24 ഗ്രൂപ്പ് പട്രോളിംങ് യൂണിറ്റുകളും 20 ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും ഡിവൈഎസ്‌പിമാരുടെയും സിഐമാരുടെയും സ്‌ട്രൈക്കിംങ് ഫോഴ്‌സുകളും 24 മണിക്കൂറും റോന്തു ചുറ്റും. ഇന്ന് വൈകിട്ടു മുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പൊലിസ് നിയന്ത്രണത്തിലാകുമെന്ന് ഡിവൈഎസ്‌പിമാരായ പ്രിന്‍സ് അബ്രാഹം, ടി.പി.ജേക്കബ് എന്നിവര്‍ അറിയിച്ചു.ഒരു മേശയും 2 കസേരയും മാത്രം അനുവദിച്ചിട്ടുള്ള സ്ലിപ് വിതരണ ബൂത്തുകള്‍ മാത്രമാണ് സമ്മതിക്കുക. ചിഹ്നങ്ങളോ മറ്റോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പഞ്ചായത്തില്‍ 200 മീറ്ററും നഗരസഭകളില്‍ 100 മീറ്ററും ദൂര പരിധി നിശ്‌ചയിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ പോളിംങ്ങ് ജീവനക്കാരും പൊലിസും ക്യുവിലുള്ള വോട്ടര്‍മാരും അനുവദിക്കപ്പെട്ട് ബൂത്ത് ഏജന്റുമാരും സ്‌ഥാനാര്‍ഥികളും പൊലിസും മാത്രമെ പാടുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പ് ആയതിനാല്‍ ബൂത്തിനുള്ളില്‍ കൂടുതല്‍ ഏജന്റുമാര്‍ ഉണ്ടാകുമെന്നുള്ളതുകൊണ്ട് ഒന്നു വീതം ഏജന്റുമാരെ മാത്രമെ ബൂത്തിനുള്ളില്‍ ഇരുത്തൂ. റിസര്‍വില്‍ ഉള്ളവരെ ബൂത്തിനുള്ളിലും വരാന്തയിലും ഇരിക്കാന്‍ സമ്മതിക്കില്ല. ഇവരും ദൂര പരിധിക്ക് പറത്ത് കാത്തിരിക്കണം. പോളിംങ് ബൂത്തിനടുത്തുള്ള വീടുകളില്‍ ഏതെങ്കിലും രാഷ്ര്‌ടീയ പാര്‍ട്ടികളുടെ വോട്ടര്‍മാര്‍ക്ക് കേന്ദ്രീകരിക്കാന്‍ അവസരം നല്‍കിയാല്‍ ഗൃഹനാഥനെതിരെ പൊലിസ് കര്‍ശനനടപടി സ്വീകരിക്കും.
പേരാവൂര്‍ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന ഇരിട്ടി, പേരാവൂര്‍ സബ് ഡിവിഷനുകളിലായി 399 (ഇരിട്ടി - 212, പേരാവൂര്‍ - 187 ) ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 99 എണ്ണം പ്രശ്‌ന സാധ്യതാ ബൂത്തുകളും 62 എണ്ണം അതീവ പ്രശ്‌ന സാധ്യതാ ബൂത്തുകളും 56 എണ്ണം മാവോയിസ്‌റ്റ് ഭീഷണി ബൂത്തുകളുമാണ്. ഇതനുസരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചു വിടുമെന്ന് കണ്ടാല്‍ തലേദിവസം മുതല്‍ മുന്‍കരുതല്‍ അറസ്‌റ്റ് നടത്തും.
ലോക്കല്‍ പൊലീസിന് പുറമെ കെഎപിയില്‍ നിന്നുള്ള സായുധ സേനാംഗങ്ങളും 2 കമ്ബിനി വീതം ബിഎസ്‌എഫ്, കര്‍ണാടക പൊലീസ്, മഹാരാഷ്ര്‌ട പൊലീസ് സേനാംഗങ്ങളും 2 പ്ലാറ്റൂണ്‍ തണ്ടര്‍ബോള്‍ട്ടും സ്‌ഥലത്ത് എത്തി. പ്രശ്‌ന സാധ്യത കരുതുന്ന ബൂത്തുകളില്‍ വെബ് കാമറ നിരീക്ഷണവും വീഡിയോ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണ കാമറകള്‍ സഹിതം രഹസ്യാനേ്വഷണ വിഭാഗവും ഉണ്ടാവും. അക്രമം കണ്ടാല്‍ സ്‌ഥലത്തുള്ള പൊലിസുകാര്‍ക്ക് മൊബൈല്‍ ഉപയോഗിച്ച് ദൃശ്യം പകര്‍ത്തി മേലുദ്യോഗസ്‌ഥര്‍ക്ക് കൈമാറാനും നിര്‍ദേശം ഉണ്ട്.
അടിയന്തര ഘട്ടത്തില്‍ വെടിവെക്കാനുള്ള ഉത്തരവ് നല്‍കാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും ഉണ്ടാവും. അതീവ പ്രശ്‌ന സാധ്യത ബൂത്തുകളുടെയും മാവോയിസ്‌റ്റ് ബുത്തുകളുടെയും പൂര്‍ണ നിയന്ത്രണം കേന്ദ്രസേനയ്‌ക്കും തണ്ടര്‍ബോള്‍ട്ടിനുമാണ്. മറ്റിടങ്ങളിലുള്ളമാവോയിസ്‌റ്റ് ബൂത്തുകളില്‍ വൈകിട്ട് 6 ന് പൊളിങ് അവസാനിപ്പിക്കും.
ബൂത്തിലോ ഇടവഴിയിലോ പ്രശ്‌നം ഉണ്ടാക്കിയാല്‍ അപ്പോള്‍ തന്നെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്പ്പെട്ട് വയോട്ടിംങ് അവസരം നഷ്‌ടപ്പെട്ടാല്‍ അതിന് അവര്‍ മാത്രമായിരിക്കും ഉത്തരവാദി. തിരഞ്ഞെടുപ്പ് ദിവസം 200 മീറ്റര്‍ പരിധിയില്‍ കടകളും മറ്റു പ്രത്യേക സംവിധാനങ്ങളും അനുവദിക്കില്ല. അക്രമം രൂക്ഷമായാല്‍ ആ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് നിര്‍ത്തി വച്ച് കൂടുതല്‍ സുരക്ഷയോടെ മറ്റൊരു ദിവസം നടത്താന്‍ ആവശ്യപ്പെട്ട് പ്രിസൈഡിംങ് ഓഫീസര്‍ക്ക് പൊലിസ് കത്തു നല്‍കും.
കോവിഡ് കാല ക്രമീകരണങ്ങളും പാലിക്കണം. കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ആയവര്‍ക്ക് അവസാന ഒരു മണിക്കൂര്‍ ആണ് വോട്ടിങ് സമയം. ഇവര്‍ നേരത്തെ വോട്ട് ചെയ്യാനെത്തുന്ന വിവരം കൈമാറണം. ഏതു തരത്തിലുള്ള വോട്ടര്‍മാരായാലും 7 ന് ശേഷം എത്തിയാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഡിവൈഎസ്‌പിമാര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു