കേളകം:അടക്കാത്തോട് ശാന്തിഗിരിയില്‍ കടുവയെ കണ്ടുവെന്ന ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വനംവകുപ്പ് സ്ഥാപിച്ച സിസിടിവിയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞതും ദൃക്‌സാക്ഷികളുടെ മൊഴിക്ക് ബലം നല്‍കുകയാണ്. അടക്കാത്തോട് ശാന്തിഗിരി,രാമച്ചി,നാരങ്ങാത്തട്ട് മേഖലകളിലാണ് കടുവയെ കണ്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നത്.കഴിഞ്ഞദിവസം ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് കടുവയെ കണ്ടുവെന്ന കാര്യം വനംവകുപ്പിനെ അറിയിച്ചത്.തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ആ പ്രദേശമാകെ അരിച്ചുപെറുക്കിയിട്ടും ഇവര്‍ കണ്ടത് കടുവ തന്നെയാണോ എന്നതിനുള്ള യാതൊരു തെളിവും ലഭിച്ചിരുന്നില്ല. തൊട്ടുപിറകെയാണ് കഴിഞ്ഞദിവസം പശുവിന് പുല്ല് ചെത്തുന്നതിനായി വനത്തിനോട് ചേര്‍ന്നുള്ള പറമ്പില്‍ പോയപ്പോള്‍ വീട്ടമ്മ കടുവയെ കണ്ടതായി പറഞ്ഞത്. പ്രദേശവാസികള്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ കടുവാ സാന്നിധ്യമുണ്ടെന്ന് പറയുമ്പോഴും വനംവകുപ്പ് ഇത് കടുവ തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി സിസിടിവി സ്ഥാപിക്കും എന്നാണ് പ്രദേശവാസികളോട് പറയുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച സിസിടിവിയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞ സാഹചര്യത്തില്‍ ഈ പ്രദേശത്തെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് നേരത്തെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഈ കാലയളവിനുള്ളില്‍ തന്നെ നിരവധി വളര്‍ത്തുമൃഗങ്ങളും കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വന്യമൃഗ ആക്രമണത്തില്‍ ചത്ത വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുകപോലും സമയബന്ധിതമായി നല്‍കാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു