ചെന്നിത്തല കേരളത്തെ 
അപമാനിക്കുന്നു ; രാജ്യത്തെ നീതിപൂർവകമായ തെരഞ്ഞെടുപ്പ്‌ കേരളത്തിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പിണറായി വ്യാജവോട്ടർമാരുടെ നാടായി ചിത്രീകരിക്കുന്നതിലൂടെ കേരളത്തെ ലോകത്തിനുമുന്നിൽ അപമാനിക്കാനാണ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റായ ആരോപണങ്ങൾ കേരളവിരുദ്ധ ശക്തികൾക്ക്‌ ആയുധമാകുകയാണ്‌. 20 ലക്ഷം ബംഗ്ലാദേശികൾ കേരളത്തിലെ വോട്ടർപട്ടികയിൽ ഇടം നേടിയെന്ന തരത്തിലാണ്‌‌  ‌കേരളത്തിന്‌  പുറത്ത്‌ വർഗീയ വലതുപക്ഷ ശക്തികൾ ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസനം ചർച്ചചെയ്യാനില്ല, ഇരട്ടവോട്ട് ചർച്ചചെയ്യാം എന്നാണ് യുഡിഎഫിന്റെ വാദം.  വോട്ടുചേർക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷനാണ് ചെയ്യേണ്ടത്. ഇരട്ടിപ്പുണ്ടെങ്കിൽ ഒഴിവാക്കപ്പെടണം. അപാകം കണ്ടെത്തി തിരുത്തണമെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ള എൽഡിഎഫ് പ്രാദേശികതലത്തിൽ അതിന് ശ്രമിക്കുന്നുമുണ്ട്. അതു ചെയ്യാത്ത യുഡിഎഫ് നാലു ലക്ഷത്തിലധികം പേരുകൾ പ്രസിദ്ധീകരിച്ച് കള്ളവോട്ടർമാരായി ചിത്രീകരിക്കുകയാണ്‌. ഒരേ പേരുള്ളവരും സമാന പേരുള്ളവരും ഇരട്ട സഹോദരങ്ങളും പ്രതിപക്ഷനേതാവിന്റെ കണ്ണിൽ കള്ളവോട്ടർമാരാണ്. പ്രതിപക്ഷനേതാവ് സ്വന്തം വീട്ടിലെ ഇരട്ടവോട്ടുപോലും കണ്ടില്ല. കേരളത്തിലാകെ ഇരട്ടവോട്ടാണ് എന്ന  ആരോപണത്തെതുടർന്ന് ട്വിറ്ററിലും മറ്റും ദേശീയതലത്തിൽതന്നെ  വലിയ അപവാദമാണ് അരങ്ങേറുന്നത്. വലതുപക്ഷ, വർഗീയ ശക്തികൾ ഇതിൽ മത്സരിക്കുകയാണ്‌. രാജ്യത്ത് ഏറ്റവും നീതിപൂർവവും സ്വതന്ത്രവുമായി തെരഞ്ഞെടുപ്പ് നടക്കുന്നത്‌ കേരളത്തിലാണ്‌. അതിനുമേൽ ചെളിവാരിയെറിയാൻ പ്രതിപക്ഷനേതാവുതന്നെ പുറപ്പെടാമോ. ഒരു വോട്ടുപോലും ഇരട്ടിക്കാൻ പാടില്ലെന്നാണ്‌ നിലപാട്. തെരഞ്ഞെടുപ്പ് കമീഷൻ അക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടവോട്ട്‌: ചെന്നിത്തലയ്‌ക്കെതിരെ 
കൂടുതൽ പരാതി   "ഓപ്പറേഷൻ ട്വിൻസ്'‌‌ ലിസ്റ്റിൽ കള്ളവോട്ടുകാരായി  ചിത്രീകരിച്ച പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ എതിരെ കൂടുതൽ ഇരട്ട സഹോദരങ്ങൾ പരാതി  നൽകി. കണ്ണൂർ തളിപ്പറമ്പ്‌ മണ്ഡലത്തിലെ കുറ്റ്യാട്ടൂർ വാരച്ചാലിലെ വി വി ജിഷ്‌ണു, വി വി ജിബിൻ എന്നിവരാണ്‌ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകിയത്‌. തൃശൂർ ചേലക്കര മണ്ഡലത്തിലെ മണ്ണഴിമനയിൽ പുതുശ്ശേരി പി എം ശശി, പി എം രവി എന്നിവർ പരാതി നൽകുമെന്ന്‌ അറിയിച്ചു. ചേലക്കര മണ്ഡലത്തിലെ ബൂത്ത്‌ നമ്പർ 29ലാണ്‌ ഇവരുടെ വോട്ട്. ഒല്ലൂർ നിയോജക മണ്ഡലത്തിൽ ബൂത്ത്‌ നമ്പർ 175ൽ ഇരട്ട വോട്ടായി നൽകിയ പി സി നിഖിൽ, പി സി അഖിൽ എന്നിവരും  നിയമനടപടിക്ക്‌ ഒരുങ്ങുകയാണ്‌.  അതിനിടെ മുസ്ലിംലീഗ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും തിരൂരങ്ങാടിയിലെ ലീഗ്‌ സ്ഥാനാർഥിയുമായ കെ പി എ മജീദിന്റെ വീട്‌ സ്ഥിതിചെയ്യുന്ന ബൂത്തിൽ 12 പേർക്ക്‌ ഇരട്ട വോട്ടുണ്ടെന്ന്‌ തെളിഞ്ഞു‌. എല്ലാവരും ലീഗ്‌ അനുഭാവികളാണ്‌. വിവരശേഖരണം നിയമവിധേയമോ? പ്രതിപക്ഷനേതാവ്‌ നിയമവിധേയ മാർഗങ്ങളിലൂടെയാണോ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ചതും വിശകലനം ചെയ്ത്‌ പ്രസിദ്ധീകരിച്ചതുമെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു. വോട്ടർമാരുടെ  വിവരങ്ങൾ പങ്കുവച്ചതിലെ നൈതികതയും സ്വകാര്യതാ ലംഘനവും ആളുകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കോവിഡ്  ബാധയുടെ കൃത്യമായ കണക്ക്‌ വിശകലനംചെയ്ത് പ്രതിരോധം ആസൂത്രണം ചെയ്യാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ ‘ഡാറ്റ കച്ചവടം' എന്നാണ് പ്രതിപക്ഷനേതാവ് ആക്ഷേപിച്ചത്. അന്ന് ഡാറ്റ സുരക്ഷിതത്വം, സ്വകാര്യത എന്നൊക്കെ പറഞ്ഞവർ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. ഇപ്പോൾ, പൗരന്മാരുടെ സ്വകാര്യവിവരം പുറത്തു വിട്ടുവെന്നുമാത്രമല്ല, ശരിയായി ജീവിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയുമാണ്‌. രേഖകൾ പ്രസിദ്ധീകരിച്ചത് ഇന്ത്യയിൽനിന്നല്ല എന്നും പറയുന്നു. ഇതെല്ലാം ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha