കോവിഡ് അതിതീവ്ര വ്യാപനം -ഇരിട്ടി മേഖലയിൽ ആയിരത്തി എഴുന്നൂറ് കടന്ന് രോഗികൾ - നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇരിട്ടി : കോവിഡ് അതി തീവ്ര വ്യാപനം ഇരിട്ടി മേഖലയിലും തുടരുകയാണ്. നഗരസഭയുൾപ്പെടെ ചുറ്റുമുള്ള 7 പഞ്ചായത്തുകളിലുമായി രോഗബാധിതരായ ഇപ്പോൾ ചികിത്സയിലുള്ളത് 1707 പേരാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് പോലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. തലശ്ശേരി - കുടക് അന്തർസംസ്ഥാന പാതയിൽ പുന്നാട് പോലീസ് ചെക്ക്‌പോസ്റ്റ് ഏർപ്പെടുത്തി. ഇതുവഴി എത്തുന്ന വാഹനങ്ങളെയും യാത്രക്കാരെയും പരിശോധിച്ച ശേഷമാണ് പോകാൻ അനുവദിക്കുന്നത്. രോഗം രൂക്ഷമായ മേഖലകളിലെ ഇടറോഡുകളും പോലീസ് അടച്ചു തുടങ്ങി. 
  കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്. മേഖലയിൽ ഇരിട്ടി നഗരസഭയിലാണ് രോഗികളുടെ ഏറ്റവും ഉയർന്ന നിരക്കുള്ളത്. വ്യാഴ്ചവരെ 381 രോഗികളാണ് നഗരസഭക്കകത്തുള്ളത്. ഇവിടെ നാലു വാർഡുകളിൽ നിരോധനാജ്ഞ നിലനിൽക്കേ മൂന്ന് വാർഡുകളിൽ കൂടി പ്രഖ്യാപിക്കാൻ സുരക്ഷാ സമിതി കളക്ടർക്ക് ശുപാർശ നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ടെസ്റ്റ് പോസിബിലിറ്റി നിരക്ക് 22 ശതമാനത്തിൽ ഏറെയാണ്. ഇതിൽ രോഗവ്യാപനം ഏറെ രൂക്ഷമായിട്ടുള്ളത് എടക്കാനം മേഖലയിലാണ്. 
ഇരിട്ടി നഗരസഭക്ക് പുറമേ സമീപ പഞ്ചായത്തുകളായ മുഴക്കുന്ന്, പായം, തില്ലങ്കേരി, പടിയൂർ , ഉളിക്കൽ , ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലും രോഗ വ്യാപനം തുടരുകയാണ് . ഇവിടങ്ങളിലെല്ലാം കൂടി നാലായിരത്തോളം പേർ നിരീക്ഷണത്തിലുമാണ്. ഇരിട്ടി നഗരസഭക്ക് പുറകേ 309 രോഗികളുമായി പായം മാണ് മുന്നിൽ നിൽക്കുന്നത്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനായി വെള്ളിയാഴ്ച 3 മണിക്ക് സുരക്ഷ സമിതി യോഗം വിളിച്ചിട്ടുണ്ട്. ഡൊമിസിയൻ സെന്റർ തുറന്നു. അടിയന്തിര ഇടപെടലിനായി കൺട്രോൾ റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
പായത്തിന് തൊട്ടു പിറകിലായി 274 രോഗികളുമായി അയ്യൻകുന്ന് പഞ്ചായത്താണുള്ളത് . പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച വാണിയപ്പാറ വാർഡിൽ 22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആറളം പഞ്ചായത്തിൽ 214 പേർ രോഗബാധിതരാണ്. വെളി മാനം സെന്റ് സെബാസ്റ്റിയൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഡൊമിസിയൻ സെന്റർ ആക്കാൻ തീരുമാനിച്ചിട്ടുണ്ട് . പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലികൾ നിർത്തുന്നത് ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ആലോചിക്കാൻ വെള്ളിയാഴ്ച 3 ന് സർവകക്ഷി യോഗം വിളിച്ചചിട്ടുണ്ട് . രോഗ വ്യാപനം കൂടതലുള്ള അമ്പലക്കണ്ടി വാർഡിൽ 36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
 75 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ള ഉളിക്കൽ പഞ്ചായത്തിൽ കൂടുതൽ പേർക്കും അടുത്ത ദിവസങ്ങളിലാണ് രോഗം കണ്ടെത്തിയത്. പഞ്ചായത്തിലെ 1,4,6,10,13,14,16 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.
 161 പേർ രോഗബാധിതരായ പടിയൂർ പഞ്ചായത്തിൽ 272 പേർ നിരീക്ഷണത്തിലാണ് . കല്ലുവയൽ, നിടിയോടി, പൂവ്വം, കുയിലൂർ മേഖലകളിലാണ് രോഗ വ്യാപനം കൂടുതൽ.
 107 പേർ രോഗബാധിരായുള്ള മുഴക്കുന്ന് പഞ്ചായത്തിൽ 38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടെ നല്ലൂർ, വിളക്കോട്, പാറക്കണ്ടം പ്രദേശങ്ങളിലാണ് രോഗ വ്യാപനം കൂടുതൽ. 120 രോഗികളുള്ള തില്ലങ്കേരി പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലധികമാണ് . ഇത് ശക്തമായ ആശങ്കക്കിടയാക്കിയിട്ടുണ്ട് . 
 രോഗ നിരക്ക് കൂടുതലുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും നിയന്ത്രണങ്ങൾ കടുപ്പിച്ചും രോഗവ്യാപനത്തിനു തടയിടാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ഇതിന് പുറമേയാണ് അന്തർ സംസ്ഥാന പാതയിൽ ഉൾപ്പെടെ മുഴുവൻ സമയ പരിശോധന ആരംഭിച്ചത്. അനാവശ്യ യാത്രകൾ തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതുവഴി കടന്നുപോകുന്ന മുഴുവൻ പേരുടേയും വിവരങ്ങൾ ആരാഞ്ഞും വിലാസവും ഫോൺ നമ്പറും ശേഖരിച്ചുമാണ് ഇവരെ കടത്തി വിടുന്നത്. കൂടാതെ ഇടറോഡുകളും പോലീസ് അടച്ചുതുടങ്ങി . കരിക്കോട്ടക്കരി വളയം കോട് റോഡ് ആറളം പൊലീസ് അടച്ചതിനെത്തുടർന്ന് യാത്രക്കാർ എടൂർ വഴി പോകേണ്ടി വരും. രോഗവ്യാപനം തുടരുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ഇടറോഡുകൾ അടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha