ഇരിട്ടി : ഇരിട്ടി മേഖലയിൽ ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് നാശം. കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്രങ്ങൾക്ക് മുന്നിലെ നാലോളം വീടുകൾക്കാണ് നാശം സംഭവിച്ചത്. മയിൽപ്പീലിയിൽ പത്മാക്ഷി രവീന്ദ്രൻ, പയ്യൻ ബാലൻ, അമ്പാടിയിൽ എ. രവീന്ദ്രൻ , പയ്യൻവീട്ടിൽ രജീഷ് എന്നിവരുടെ വീടുകൾക്കും വീട്ടുപകരണങ്ങൾക്കുമാണ് നാശമുണ്ടായത്. ഇവിടങ്ങളിൽ ചിലർക്ക് ഷോക്കേറ്റെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു ശക്തമായ വേനൽ മഴയെത്തുടർന്ന് ഇടിമിന്നലും ഉണ്ടായത് . പത്മാക്ഷി രവീന്ദ്രന്റെ വീട്ടിനോട് ചേര്‍ത്തു നിർമ്മിച്ച ഓടുമേഞ്ഞ കൂടയുടെ ഓടുകൾ ഇളകിത്തെറിച്ചു. ഇതോട് ചേർത്തുകെട്ടിയ പ്ലാസ്റ്റിക് ടാർപോളിൻ ഷീറ്റ് മുഴുവൻ ഉരുകി നശിച്ചു. അടുത്തു നിന്നിരുന്ന വാഴയുടെ ഇലകൾ ചിതറിത്തെറിച്ച നിലയിലാണ്. വാർപ്പുവീടിന്റെ മുകളിലെ മൂലയിലെവാർപ്പ് വിണ്ടുകീറുകയും അടർന്ന് വീഴുകയും ചെയ്തു. സ്വിച്ച് ബോർഡുകളും ഇളകിത്തെറിച്ചു. പയ്യൻ ബാലന്റെ വീട്ടിലെ സ്വിച്ചു് ബോർഡുകൾ ഇളകിത്തെറിക്കുകയും എർത്ത് കമ്പി കത്തിപ്പോവുകയും ചെയ്തു. അമ്പാടിയിൽ രവീന്ദ്രന്റെ വീട്ടിലെ സീലിംഗ് ഫാനും , ഒരു പഴയ റേഡിയോവും പ്രവർത്തന രഹിതമായി. ഇവിടെ കുളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ഷോക്കേറ്റെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്തു തന്നെ സ്ഥിതിചെയ്യുന്ന പയ്യൻ രജീഷിന്റെ വീട്ടിലെ സ്വിച്ചുബോർഡുകൾ ഇളകിത്തെറിക്കുകയും ബൾബുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇടിമിന്നലേറ്റ വീട്ടിലുണ്ടായിരുന്നവരെല്ലാം പെട്ടെന്നുണ്ടായ ഇടിമിന്നലിന്റെ ഷോക്കിൽ അൽപ്പനേരം ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ യാതൊരു പരിക്കും ഏൽക്കാതെ രക്ഷപ്പെട്ടതിലുള്ള ആശ്വാസത്തിലാണ് എല്ലാവരും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു