ആലപ്പുഴ: വള്ളിക്കുന്നില്‍ കൊല്ലപ്പെട്ട പതിനഞ്ചുകാരന്‍ അഭിമന്യൂ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് സിപിഐഎം. പ്രദേശത്തെ ആര്‍എസ്എസിന്റെ മയക്കുമരുന്ന് മാഫിയക്കെതിരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നിരന്തരം പ്രതികരിക്കാറുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഐഎം ഏരിയാ സെക്രട്ടറി ബി ബിനു മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു.
‘ക്ഷേത്രത്തിന്റെ വളരെ പരിശുദ്ധിയോടെ വിശ്വാസികള്‍ കാണുന്ന അന്‍പുലി കളത്തില്‍ വെച്ചാണ് അഭിമന്യൂവിനെ കൊലപ്പെടുത്തിയത്. അതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. ഇവരുടെ മാഫിയ പ്രവര്‍ത്തനത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കുന്നതിന്റെ ഭാഗമാണ്. രാഷ്ട്രീയ തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. അഭിമന്യൂ സ്‌ക്കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. പരിക്കേറ്റ രണ്ട് പേരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.’ ബി ബിനു മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. എന്നാല്‍ അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാര്‍ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര്‍ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം, സംഭവത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് ആരോപിച്ച് സിപിഐഎം പ്രദേശത്ത് ഹര്‍ത്താല്‍ നടത്തുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു