ഇരിട്ടി: എല്ലാവര്ക്കും കുടിവെള്ളവും മലയോരത്തെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള സമഗ്ര നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രകടന പത്രിക എല്‍ഡിഎഫ് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പുറത്തിറക്കി.
കഴിഞ്ഞ പത്തു വര്‍ഷത്തെ വികസന മുരടിപ്പിന് അറുതിവരുത്തുന്നതിനും മണ്ഡലത്തെ വികസന കുതിപ്പിലേക്ക് ഉയര്‍ത്തുന്നതിന് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു.
എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പുവരുത്തുന്നതോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മഴക്കൊയ്ത്ത് പദ്ധതിയിലൂടെ ശുദ്ധജല ലഭ്യത ഉറപ്പാക്കും.ആറളം ഫാമിന്റെ ജൈവ വൈവിദ്ധ്യവും പരിസ്ഥിതിയും സംരക്ഷിച്ച് ജൈവ കൃഷി, ഔഷധ സസ്യോദ്യാനം എന്നിവയും ഫാമുമായി ബന്ധപ്പെടുത്തി ഇക്കോ ടൂറിസം പദ്ധതിയും നടപ്പിലാക്കും. വന്യമ്യഗങ്ങള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ നടപടിസ്വീകരിക്കും.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കും. ഇരിട്ടി,പേരാവൂര്‍ താലൂക്ക് ആസ്പത്രികളുടെ സമഗ്ര വികസനവും ആറളം ഫാമിലെ ആദിവാസി കുടുംബങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരംഭിക്കും. പേരാവൂര്‍-മട്ടന്നൂര്‍ വിമാനത്താവളം റോഡ് യാഥാര്‍ഥ്യമാക്കും തുടങ്ങിയവ പ്രകടന പത്രിക വാഗ്ദാനം നല്കുന്നു.
ചടങ്ങില്‍ എല്‍ഡിഎഫ് നേതാക്കളായ പി. ഹരീന്ദ്രന്‍, ബിനോയികുര്യന്, കെ.ശ്രീധരന്, എം. രാജന്, പി.പി. അശോകന്, വി.ഷാജി, പായം ബാബുരാജ്, ബെന്നിച്ചന് മഠത്തിനകം, അജയന് പായം, ജയ്സണ്‍ ജീരകശേരി, എം.കെ മുഹമ്മദലി, സി.വി ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
യുഡിഎഫ് നിലപാട് വ്യക്തമാക്കണം
ഇരിട്ടി: പേരാവൂരിലെ ഡിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ മതസ്പര്‍ദ വളര്‍ത്തി സാമുദായിക അന്തരീക്ഷം കലുഷിതമാക്കുന്ന രീതിയില്‍ പേരാവൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയും അപവാദ പ്രചരണത്തെക്കുറിച്ചും യുഡിഎഫും സ്ഥാനാര്‍ഥിയും നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ ലീഗ്, ഇരിട്ടി നസ്രാണി തുടങ്ങിയ ഫേസ്ബുക്ക് വാട്ട്സ് ആപ് കൂട്ടായ്മയില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കു വേണ്ടി വര്‍ഗീയ പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. ഇതേക്കുറി ച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് രംഗത്ത് ഒരിക്കലും പാടില്ലാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടാകുന്നത്. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു