കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ തുടരുന്ന 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി എ പീതാംബരന്‍ ഉള്‍പ്പടെയുള്ള പതിനൊന്നു പ്രതികളെയാണ് സിബിഐ സംഘം മൂന്നു ദിവസം കൊണ്ട് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം തുടര്‍നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
പ്രതികള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയതെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതികളായ 11 പേരെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്തത്. ജാമ്യത്തില്‍ കഴിയുന്ന മറ്റ് മൂന്നു പ്രതികളെ നേരത്തെ തന്നെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നുഎറണാകുളം സിബിഐ കോടതിയുടെ അനുമതിയോടെയാണ് റിമാന്‍ഡ് പ്രതികളെ കൂടി സംഘം ചോദ്യം ചെയ്തത്.
പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി കഴിഞ്ഞ വെള്ളിയാഴ്ച അനുതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ സിബിഐ സംഘത്തിന് ലഭിച്ചതായാണ് വിവരം. ചില പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായും സൂചനയുണ്ട്. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും മൊഴിയിലുള്ളതായാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉദുമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില നേതാക്കളെ സിബിഐ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍, കുറ്റപത്രത്തിലെ വിവരങ്ങള്‍, സി ബി ഐ അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു