എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികതള്ളിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദം പുതിയ തലങ്ങളിലേക്ക്. പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലെന്ന് ഉമ്മൻചാണ്ടി. ഇത് യുഡിഎഫ്, ബി ജെ പി സഖ്യത്തിന്റെ തെളിവാണെന്ന് എല്‍.ഡി.എഫ്. അതേസമയം പത്രികകള്‍ തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
ദേവികുളം, തലശ്ശേരി, ഗുരൂവായൂര്‍ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുെട നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ ഇരുമുന്നണികളും പരസ്പരം ബി.ജെ.പി അന്തര്‍ധാര ആരോപിക്കുകയാണ്. ദേവികുളത്ത് സ്വന്ത്രസ്ഥാനാര്‍ഥി എസ്. ഗണേശിനെ എന്‍.ഡി.എ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കികഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടിയ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍.ഡി.എ വോട്ടുകള്‍ എങ്ങോട്ടു പോകുമെന്നതിനെക്കുറിച്ച് കടുത്ത രാഷ്ട്രീയവിവാദം. പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. തലശേരി എൽഡിഎഫ് ജയിക്കുന്ന മണ്ഡലം. അവിടെ പത്രിക തള്ളിയതിലൂടെ ആർക്കാണ് പ്രയോജനം എന്ന് വ്യക്തമാണ്. ബിജെപിയെ എതിർക്കുന്ന പ്രസ്ഥാനം കോൺഗ്രസാണ്– അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ എന്‍.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്‍ അവസാന തീയതിയായ 19ന് 3 മണിക്കാണ് പത്രിക സമർപ്പിച്ചത്. ഇത് തന്നെ ദുരൂഹമെന്നാണ് എല്‍.ഡി.എഫ് ആരോപണം. പരമാവധി പേരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കേണ്ടതെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി പറഞ്ഞു പത്രികള്‍ തള്ളിയത് ഞെട്ടലുളവാക്കിയെന്ന് അവര്‍ സമ്മതിക്കുന്നു.നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിപ്പോയത് പോരായ്മയാണെന്ന് സമ്മതിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വരണാധികാരികള്‍ നീതികാട്ടിയില്ലെന്നും ആരോപിച്ചു. ഹൈക്കോടതി തീരുമാനത്തിന് ശേഷം തുടർനടപടിയെടുക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. വിധി എതിരായാല്‍ ദേവികുളം മാതൃകയില്‍ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ കൊടുക്കുന്നതും പരിഗണനയിലുണ്ട്.
ഇതിനിടെ, ഗുരുവായൂരിലെയും തലശേരിയിലെയും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പത്രിക തളളിയതില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടി. നാളെ എതിര്‍സത്യവാങ് മൂലം നല്‍കാനാണ് നിര്‍ദേശം. ഹര്‍ജികള്‍ നാളെ കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജികളിലേത് തിരുത്താവുന്ന സാങ്കേതികപ്പിഴവാണെന്നാണ് ഇരുസ്ഥാനാര്‍ഥികളും വാദിച്ചത്. ഫോം എ, ബി എന്നിവയില്‍ പിഴവുണ്ടെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥി ആകാമെന്നും വാദമുയര്‍ന്നു. പിറവത്തും കൊണ്ടോട്ടിയിലും ഫോം ബി തിരുത്താന്‍ സാവകാശം നല്‍കിയത് ചൂണ്ടിക്കാട്ടിയ സ്ഥാനാര്‍ഥികള്‍ രണ്ടുതരം നീതിയാണ് നടപ്പാകുന്നതെന്നും വാദിച്ചു. അതേസമയം ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു