തലശേരി: തലശേരി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിയതുസംബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് തേടി.
കേരളത്തില്‍ പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നും ബിജെപി ജില്ലാ പ്രസിഡന്റുതന്നെ മത്സരിക്കുകയും ചെയ്യുന്ന മണ്ഡലത്തിലെ പത്രിക തള്ളിയത് അതീവ ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം നോക്കിക്കാണുന്നത്. എന്‍. ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 25 ന് തലശേരിയില്‍ എത്താനിരിക്കെയാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി പത്രിക തള്ളിപ്പോയത്പത്രിക തള്ളിയതിനെതിരേ സ്ഥാനാര്‍ഥി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടായിട്ടില്ല. ഇനി ഡിവിഷന് ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. ഡിവിഷന് ബെഞ്ചില്‍നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കേന്ദ്രമന്ത്രി അമിത്ഷായുടെ തലശേരിയിലെ പരിപാടി റദ്ദാക്കിയതായി സൂചനയുണ്ട്. കോടതികളില്‍നിന്ന് അനുകൂലവിധിയുണ്ടായാല്‍ മാത്രമേ അമിത്ഷായുടെ തലശേരി സന്ദര്‍ശനം പുനരാലോചിക്കൂവെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍നിന്നുള്ള വിവരം. പത്രിക തള്ളാനിടയാക്കിയതില് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയും അമര്‍ഷവുമുണ്ട്.
പാര്‍ട്ടിയുടെ പ്രസ്റ്റീജ് മണ്ഡലമായ തലശേരിയിലുണ്ടായ ഈ സാഹചര്യം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കോടതിവിധികള്‍ അനുകൂലമല്ലെങ്കില്‍ മനഃസാക്ഷി വോട്ടെന്ന പ്രഖ്യാപനമാണോ നേതൃത്വത്തില്നിന്നുണ്ടാകുക എന്ന ചോദ്യവും ഇവര്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്.
വിധി അനുകൂലമല്ലെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ സി.ഒ.ടി. നസീറിനെ എന്‍ഡിഎ പിന്തുണയ്ക്കുമെന്ന പ്രചാരണമുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് "ചിന്തിക്കുന്നു' എന്ന മറുപടിയാണ് സി.ഒ.ടി. നസീര്‍ നല്‍കിയത്. സിപിഎമ്മിന്റെ മുന്‍ പ്രാദേശികനേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്ന് എന്‍ഡിഎയിലെ ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തയാറല്ല.
മനഃസാക്ഷി വോട്ടിന് ആഹ്വാനം നല്കിയാല് പ്രവര്‍ത്തകരുടെ വോട്ട് ആര്‍ക്കു ലഭിക്കുമെന്നതും ചര്‍ച്ചയാണ്. തലശേരിയില്‍ ഏതു മുന്നണി സ്ഥാനാര്‍ഥി ജയിച്ചാലും ബിജെപിയുടെ വോട്ട് സംബന്ധിച്ച കാര്യങ്ങള്‍ വരുംദിനങ്ങളില്‍ രാഷ്ട്രീയകേരളത്തില്‍ ചര്‍ച്ചയായി മാറുമെന്നതില്‍ സംശയമില്ല.
ഇപ്പോള്‍ത്തന്നെ ബിജെപി ബന്ധം സംബന്ധിച്ചുള്ള ആരോപണങ്ങളുമായാണ് മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു