കണ്ണൂര്‍: ഇരിക്കൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസിനും മുന്നണിക്കും കീറാമുട്ടിയാകുന്നു. ഇരിക്കൂറില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തമ്മിലടി രൂക്ഷമായത്. എ ഗ്രൂപ്പിലെ അഡ്വ. സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് മണ്ഡലത്തില്‍ ഉയരുന്ന ആവശ്യം. എ ഗ്രൂപ്പ് നേതാവും മുന്‍ മന്ത്രിയുമായ കെ.സി. ജോസഫ് കഴിഞ്ഞ 35 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ആളാണ്. കെ.സിയുടെ അഭാവത്തില്‍ മണ്ഡലം തങ്ങള്‍ക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് എ വിഭാഗം. എന്നാല്‍ ഐ വിഭാഗത്തിലെ സജീവ് ജോസഫിനെയാണ് ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ അടക്കം അമ്ബത് പേരുടെ രാജിയില്‍ എത്തിനില്‍ക്കുകയാണ്.ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും ഇത് തിരഞ്ഞെടുപ്പ് വിജയത്തെ കാര്യമായി ബാധിക്കുമെന്നും സോണി സെബാസ്റ്റ്യന്‍ കോരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.
സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ വിഭാഗം നേതാക്കള്‍. ഇത് അംഗീകരിച്ചില്ലെങ്കില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതടക്കം തീരുമാനിക്കാന്‍ എ വിഭാഗം പതിനഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ നേതാക്കളായ എം.എം. ഹസനും കെ.സി. ജോസഫും ഇരിക്കൂറില്‍ എത്തിയെങ്കിലും പരിഹാരം കാണാതെ മടങ്ങുകയായിരുന്നു. കണ്ണൂരില്‍ നിന്ന് മടങ്ങിയ ഇരുവരും ഇന്ന് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിക്കും. കണ്ണൂര്‍ ഡി.സി.സി അദ്ധ്യക്ഷ പദവി എ വിഭാഗത്തിന് നല്‍കി സുധാകരന് താത്പര്യമുള്ള മറ്റൊരാളെ വേറെ ഏതെങ്കിലും ജില്ലയില്‍ അദ്ധ്യക്ഷനാക്കാം എന്ന ഫോര്‍മുലയും ചര്‍ച്ചയിലുണ്ട്.
എന്നാല്‍ സുധാകരന്‍ ഇതിനോട് പ്രതകരിച്ചിട്ടില്ല എന്ന് മാത്രമല്ല, നിലപാട് കടുപ്പിക്കുകയും ചെയ്തു. അതേസമയം പ്രതിഷേധങ്ങള്‍ക്ക് ചെവി കൊടുക്കാതെ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ നീക്കം. കെ.സി. വേണുഗോപാലിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഹൈക്കമാന്‍ഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരിക്കൂര്‍ കൂടി നഷ്ടപ്പെട്ടതോടെ ജില്ലയില്‍ എ വിഭാഗത്തിന് എം.എല്‍.എമാരില്ലാത്ത സ്ഥിതിയാകും. ഇരിക്കൂറിന് പുറമെ കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് എ ഗ്രൂപ്പ് ആലോചന. കെ.സി വേണുഗോപാലിന്റെ നിലപാടാണ് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തകരാന്‍ ഇടയാക്കിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു