മലമ്ബുഴ സീറ്റ് കോണ്‍ഗ്രസ് ഘടകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി തന്നെ മലമ്ബുഴയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെ മലമ്ബുഴ പുതുശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.
നേമം മോഡല്‍ പരീക്ഷണത്തിനുള്ള സാധ്യത പോലും പരിശോധിക്കാതെയാണ് കോണ്‍ഗ്രസ് ഇവിടെ യാതൊരു സ്വാധീനവുമില്ലാത്ത പാര്‍ടിക്ക് സീറ്റ് വിട്ടു കൊടുത്തത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിന്‍്റെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മലമ്ബുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍.എസ് കെ അനന്തകൃഷ്ണനടക്കം പല കോണ്‍ഗ്രസ് നേതാക്കളാണ് ഇക്കുറി മലമ്ബുഴ സീറ്റില്‍ മത്സരിക്കാനുള്ള താത്പര്യം അറിയിച്ചത്. എന്നാല്‍ അന്തിമ തീരുമാനം വന്നപ്പോള്‍ സീറ്റ് ഇതുവരെ കേള്‍ക്കാത്ത പാര്‍ടിക്ക് പോയതിന്‍്റെ പ്രതിഷേധത്തിലാണ്. വി എസ് അച്യുതാനന്ദന്‍ ഇക്കുറി മത്സരരംഗത്ത് ഇല്ലാത്തതിനാല്‍ ശക്തമായ പോരാട്ടം നടത്തി മണ്ഡലം വിജയിക്കാം എന്ന പ്രതീക്ഷയിലായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും അണികളും.
കോണ്‍ഗ്രസ് നേതൃത്വം തെറ്റ് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച എസ് കെ അനന്തകൃഷ്ണന്‍ പറഞ്ഞു. നിങ്ങള്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടി പണിയെടുക്കാന്‍ ഇനി മലമ്ബുഴയിലെ പ്രവര്‍ത്തകരെ കിട്ടില്ലെന്നും മലമ്ബുഴയില്‍ ഒരു പ്രവര്‍ത്തകന്‍ പോലും ഇല്ലാത്ത ഘടകകക്ഷിക്ക് സീറ്റ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അനന്തകൃഷ്ണന്‍ നേതൃത്വത്തിനോട് പറഞ്ഞു.
നേതൃത്വം തെറ്റുതിരുത്തണമെന്നും കെട്ടിയിറക്കിയ നേതാക്കളെ മലമ്ബുഴയ്ക്ക് വേണ്ടെന്നും കണ്‍വെന്‍ഷനില്‍ സംസാരിച്ച മറ്റു നേതാക്കള്‍ പറഞ്ഞു. അതേസമയം സ്ഥിരമായി തോല്‍ക്കുന്ന സീറ്റ് പോലും ഘടക കക്ഷികള്‍ക്ക് കൊടുക്കാന്‍ ചില നേതാക്കള്‍ സമ്മതിക്കുന്നില്ലെന്ന് മലമ്ബുഴ സീറ്റ് വിവാദത്തോട് പ്രതികരിച്ച് കൊണ്ട് കെ മുരളീധരന്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു