കാഞ്ഞങ്ങാട്: രാവിലെ പത്തുമണി. ഇടതുപ്രസ്ഥാനങ്ങളുടെ പരിപാടികള്‍ക്ക് അപ്രഖ്യാപിത വിലക്കുള്ള കോട്ടപ്പാറയില്‍ പതിവ് വിട്ട് ചെങ്കൊടി കെട്ടിയ പ്രചാരണവാഹനം. റവന്യുമന്ത്രിയെന്ന നിലയില്‍ ശോഭിച്ച ഇ.ചന്ദ്രശേഖരന്‍ മൂന്നാമതും വോട്ട് തേടുകയാണ്. 2016ല്‍ വിജയാഹ്ളാദപ്രകടത്തിനിടെ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച് കൈയൊടിച്ച സ്ഥലത്ത് നിന്ന് ഏതാനും വാര അകലെയാണ് പ്രചാരണവാഹനമെത്തിയത്.
കഴിഞ്ഞ നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത സമയത്ത് ഇ.ചന്ദ്രശേഖരന്‍ ഒടിഞ്ഞ കൈയുമായാണ് വേദിയിലെത്തിയത്. പടന്നക്കാട്ടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും പ്രവര്‍ത്തര്‍ക്കൊപ്പം മടങ്ങുമ്ബോള്‍ മാവുങ്കാലില്‍ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.അടിയുറച്ച രാഷ്ട്രീയ ബോദ്ധ്യം കാരണമാകണം കോട്ടപ്പാറയില്‍ സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന മൈക്കിലൂടെ കേള്‍ക്കാന്‍ തുറന്നുവച്ച കടകളിലെ സന്ദര്‍ശകര്‍ മാത്രം. കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിയുടെ ഉരുക്കുകോട്ട എന്ന നിലയിലാണ് കോട്ടപ്പാറ അറിയപ്പെടുന്നത്.
മൈക്കില്‍ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ശബ്ദത്തിലുള്ള വോട്ടഭ്യര്‍ത്ഥന.ഒപ്പം ചെറിയ രീതിയിലുള്ള സ്വയം പരിചയപ്പെടുത്തലും. കര്‍ഷക-കര്‍ഷക തൊഴിലാളികളുടെ അവകാശസമരങ്ങളുടെ ചരിത്രഭൂമികയായ മടിക്കൈയിലായിരുന്നു ചന്ദ്രശേഖരന്റെ ഇന്നലത്തെ പര്യടനം. മടിക്കൈയില്‍ ബി.ജെ.പിയുടെ നെടുങ്കോട്ട കഴിഞ്ഞ് സി.പി.എമ്മിന്റെ സ്വന്തം ഗ്രാമമായ കുണ്ടേന്‍വയലിലായിരുന്നു രണ്ടാമത്തെ സ്വീകരണം. സ്ഥാനാര്‍ത്ഥിയുടെ വാഹനം കുണ്ടേന്‍വയലിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബെ സ്വാഗതമോതി ചെങ്കൊടികള്‍ കെട്ടിയ നിരവധി ബൈക്കുകള്‍ . ,കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നീലേശ്വരം മുന്‍ ഏരിയാസെക്രട്ടറിയുമായ ടി.കെ.രവിയുടെ ഉജ്വലപ്രസംഗമാണ് സ്ഥാനാര്‍ത്ഥി കടന്നുവരുമ്ബോള്‍ ഇടമുറിഞ്ഞത്. സ്ഥാനാര്‍ത്ഥിയെ ഹാരാര്‍പ്പണം ചെയ്യാന്‍ നിരവധി സംഘടനാപ്രതിനിധികളാണ് വേദിയിലെത്തിയത്. അഞ്ചുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധികളും അതിന്റെ അതിജീവനവുമായി ചന്ദ്രശേഖരന്റെ ചെറുപ്രസംഗവും വോട്ടഭ്യര്‍ത്ഥനയും .കുണ്ടേന്‍വയലില്‍ നിന്നും സ്ഥാനാര്‍ത്ഥിവാഹനം നേരെ മടിക്കൈ മാടത്തിലേക്ക്. സി.ഐ.ടി.യു നേതാവ് വി വി പ്രസന്നകുമാരി പ്രസംഗിക്കുന്നതിനിടെയാണ് ചന്ദ്രശേഖരന്റെ വാഹനം എത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വരവോടെ പ്രസംഗം അവസാനിപ്പിച്ചു. മടിക്കൈയിലെ ചെങ്കോട്ടയായ പൂത്തക്കാലില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത പ്രസംഗിക്കുന്നതിനിടെ ചന്ദ്രശേഖരന്റെ വാഹനമെത്തി. ചെറിയൊരു പ്രസംഗവും വോട്ടഭ്യര്‍ത്ഥനയും കഴിഞ്ഞ് നേരെ പച്ചക്കുണ്ടിലേക്ക്. മടിക്കൈയിലെ ഗ്രാമങ്ങളില്‍ ലഭിച്ച സ്വീകരണങ്ങളെല്ലാം ആ നാടിന്റെ ഇടത് അനുകൂലമനോഭാവം വിളിച്ചുപറയിക്കുന്നതായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു