തലശേരി: തലശേരി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പത്രിസമര്പ്പിച്ച ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ പത്രിക തള്ളിയ സംഭവത്തില്‍ ബിജെപി നേതൃത്വം അന്വേഷണം ആരംഭിച്ചു. ഹരിദാസന്റെ നാമനിര്‍ദേശ പത്രിക തള്ളപ്പെട്ട സംഭവം സംഘപരിവാര്‍ സംഘടനകള്‍ക്കുള്ളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.
പത്രികാ സമര്‍പ്പണം പോലും ഗൗരവമായി കാണാതിരുന്ന നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ കടുത്ത വിമര്‍ശനമാണ് സംഘപരിവാര്‍ അണികളില്‍നിന്ന് ഉയരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പോലും സൂക്ഷ്മമായി നാമനിര്‍ദേശ പത്രിക സമര്‍പ്പണം കൈകാര്യം ചെയ്യുമ്ബോഴാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് തലശേരി പോലുള്ള സ്ഥലത്ത് പത്രിക തളളുന്ന സാഹചര്യം ഉണ്ടായത്.സമഗ്രാന്വേഷണം വേണമെന്ന് സംഘടനയ്ക്കകത്തുനിന്ന് തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹരിദാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 25ന് തലശേരിയില്‍ വരാന്‍ നിശ്ചയിച്ചതിനിടെയാണ് ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യം ഉണ്ടായത്. ബിജെപി ദേശീയഅധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനാലാണ് വരണാധികാരി ഹരിദാസന്റെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്ഥിയായിമണ്ഡലം പ്രസിഡന്റ് ലിജേഷും പത്രിക നല്‍കിയെങ്കിലും ഒപ്പില്ലായിരുന്നു.
മേല്‍ക്കോടതിയെ സമീപിക്കും: എന്‍. ഹരിദാസ്
തലശേരി: സൂക്ഷ്മ പരിശോധനയില്‍ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ചില തെറ്റുകള്‍ സംഭവിച്ചതായി ബിജെപി സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമായ എന്‍.ഹരിദാസ്. എനിക്ക് തെറ്റ് പറ്റിയിട്ടില്ല. അഖിലേന്ത്യാ അധ്യക്ഷന്‍ അയച്ചുതന്ന ഫോറത്തിലെ ഒപ്പിലാണ് അപാകത കണ്ടെത്തിയത്. പത്രിക നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ തലശേരിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധിക്കെതിരേ നിയമവിദഗ്ധരുമായി ആലോചിച്ച് മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പത്രിക പരിശോധന വേളയില്‍ പിറവത്തെ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച സ്വാഭാവിക നീതി തലശേരിയിലെ ആര്ഒയില്നിന്ന് കിട്ടിയില്ല. പിഴവുകള്‍ പരിശോധിച്ച് മേല്‍ക്കോടതിയെ സമീപിച്ച് അനുകൂലവിധിയാണ് പ്രതീക്ഷിക്കുന്നത്. കോടതിയിലാണ് പ്രതീക്ഷയെന്നും ഹരിദാസ് പറഞ്ഞു. താന്‍ ചെയ്യേണ്ട കടമ കൃത്യമായി ചെയ്തിട്ടുണ്ടെന്നും ഭാവികാര്യങ്ങള്‍ സംസ്ഥാന നേതാക്കളുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണെന്നും പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഹരിദാസ് പറഞ്ഞു. മേല്‍ക്കോടതി വിധി എതിരായാല്‍ തലശേരിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ത് ചെയ്യണമെന്ന് മേല്കമ്മിറ്റിയും നേതാക്കളും തീരുമാനിക്കും. അന്തര്‍ധാരയെന്ന ആരോപണങ്ങള്‍ രാഷട്രീയപ്രേരിതം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു