തിരുവനന്തപുരം: കോടതിയില്‍ കേസുമായി എത്തുന്ന എല്ലാവരും തുല്യരാണെന്നും മന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി. മാറ്റിവച്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോടതിയിലില്ലെന്നു കണ്ടാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിവിജ രവീന്ദ്രന്റെ പരാമര്‍ശം.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നിലവിലെ കേസില്‍ ജാമ്യമെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ എംഎല്‍എ. വി.ശിവന്‍കുട്ടിയും കോടതിയിലെത്തിയത്.
ഇരുവരും പ്രതികളായ റോഡ് ഉപരോധ കേസാണ് കോടതി ആദ്യം പരിഗണിച്ചത്. ശിവന്‍കുട്ടിക്ക് മറ്റൊരു കേസില്‍ വാറണ്ട് നിലവിലുള്ള കാര്യം മനസ്സിലാക്കിയ കോടതി, ശിവന്‍കുട്ടിയോട് പ്രതിക്കൂട്ടില്‍ മാറിനില്‍ക്കാനും കടകംപള്ളി സുരേന്ദ്രനോട് പുറത്തുനില്‍ക്കാനും നിര്‍ദേശിച്ചു.
കേസ് കഴിഞ്ഞെന്നു തെറ്റിദ്ധരിച്ച മന്ത്രി ഉടന്‍ മടങ്ങുകയും ചെയ്തു. വാറണ്ടുള്ള കേസില്‍ ശിവന്‍കുട്ടി ജാമ്യമെടുത്തു കഴിഞ്ഞപ്പോള്‍ ഇരുവരും പ്രതിയായ കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് മന്ത്രി കോടതിയില്‍നിന്നു മടങ്ങിപ്പോയ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മന്ത്രിയെ വിളിച്ചുവരുത്താന്‍ കോടതി നിര്‍ദേശിച്ചു. മന്ത്രി കോടതി പിരിയുന്നതിനു മുന്‍പെത്തി ജാമ്യമെടുക്കുകയും ചെയ്തു.
2012 മാര്‍ച്ച് 29-ന് ശിശുക്ഷേമസമിതിയില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണ് മരിച്ചതില്‍ സര്‍ക്കാരിന്റെ അനാസ്ഥയുണ്ടെന്നാരോപിച്ചാണ് ശിവന്‍കുട്ടിയുടെയും കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തില്‍ സിപിഎം. പ്രവര്‍ത്തകര്‍ പൂജപ്പുര റോഡ് ഉപരോധിച്ചത്. 2014 ജൂലായ് 27-ന് ഉള്ളൂര്‍ സഹകരണ സംഘത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ കേസിലാണ് ശിവന്‍കുട്ടിക്ക് വാറണ്ട് ഉണ്ടായിരുന്നത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു