കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ നിയോജക മണ്ഡലത്തിലും ഒന്ന് വീതം കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയം (പയ്യന്നൂര്‍), കല്ല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക എച്ച്‌എസ്‌എസ് (കല്ല്യാശ്ശേരി), തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് (തളിപ്പറമ്ബ്) , ഇരിക്കൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് (ഇരിക്കൂര്‍), ജിഎച്ച്‌എസ്‌എസ് പള്ളിക്കുന്ന്(അഴീക്കോട്), കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ (കണ്ണൂര്‍), എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ചാല (ധര്‍മ്മടം), തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസ്,കോര്‍ട്ട് ഹാള്‍(തലശ്ശേരി), കൂത്തുപറമ്ബ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (കൂത്തുപറമ്ബ്), മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (മട്ടന്നൂര്‍), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (പേരാവൂര്‍) എന്നിങ്ങനെയാണ് കേന്ദ്രങ്ങള്‍.മാര്‍ച്ച് 30 ചൊവ്വാഴ്ച വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുക. പോസ്റ്റല്‍ ബാലറ്റിനായി നേരത്തെ 12 ഡി ഫോറത്തില്‍ വരണാധികാരി മുമ്ബാകെ അപേക്ഷ നല്‍കിയവര്‍ക്ക് ഇത്തരത്തില്‍ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രത്തിലൂടെ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
വോട്ടിംഗ് കേന്ദ്രം, വോട്ടിംഗിന്റെ തീയതി, സമയം എന്നിവ എസ് എം എസായോ തപാലായോ ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേനയോയാണ് വോട്ടറെ അറിയിക്കുന്നത്. രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടിംഗ് സമയം.
ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്‌ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്‌എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട ചെലവ് പരിശോധന 30ന്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട വരവ് ചെലവ് കണക്ക് പരിശോധന മാര്‍ച്ച് 30 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റില്‍ നടക്കും. ചെലവ് കണക്ക് പരിശോധനയില്‍ ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികള്‍/ഏജന്റുമാരും പങ്കെടുക്കേണ്ടതാണ്.
മാര്‍ച്ച് 26 ലെ പരിശോധനാ വേളയില്‍ കൃത്യമായ രേഖകള്‍ സഹിതം പങ്കെടുക്കാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥികള്‍/ഏജന്റുമാര്‍ പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രണ്ടാംഘട്ട പരിശോധനാ വേളയില്‍ ആദ്യഘട്ട പരിശോധനില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിച്ച് അത് ചെലവ് നിരീക്ഷകരെ ബോധ്യപ്പെടുത്തണം.
മാര്‍ച്ച് 29 വരെയുള്ള ബാങ്ക് ഇടപാടുകളുടെ പാസ് ബുക്ക്, ദൈനംദിന ചെലവുകളുടെ രജിസ്റ്റര്‍, ക്യാഷ് രജിസ്റ്റര്‍, ബാങ്ക് രജിസ്റ്റര്‍, വൗച്ചറുകള്‍, ബില്ലുകള്‍, അനുബന്ധ രേഖകള്‍ എന്നിവയും ഹാജരാക്കണം. പരിശോധനാ വേളയില്‍ ഹാജരാകാത്ത പക്ഷം ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് എക്‌സ്‌പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു