തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പുതിയ രണ്ട് കേസ് കൂടി റജിസ്റ്റര്‍ ചെയ്യാനുള്ള പോലീസ് ആസ്ഥാനത്തെ നിര്‍ദേശം ക്രൈംബ്രാഞ്ച് ഒന്നില്‍ മാത്രമായൊതുക്കി. ഡിജിപിക്കു പകരം പോലീസ് ആസ്ഥാനത്തെ രണ്ട് മിനിസ്റ്റീരിയല്‍ ജീവനക്കാരാണു കേസ് എടുക്കാനുള്ള കത്തില്‍ ഒപ്പിട്ടത്. കേസ് എടുത്ത കേരള പോലീസ് ഉന്നതര്‍ക്കെതിരെ ഇഡി തിരിച്ചും കേസെടുക്കാന്‍ ഒരുങ്ങുന്നതായി പോലീസ് തലപ്പത്തു വിവരം ലഭിച്ചു. അതോടെയാണ് പുതിയ കേസെടുക്കാനുള്ള ഉത്തരവില്‍ ഒപ്പിടുന്നതില്‍ നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒഴിവാക്കിയത്.
കേന്ദ്രത്തിന്റെ നീക്കം മണത്തറിഞ്ഞ ഡിജിപി തലയൂരാന്‍ നോക്കിയെന്നാണു ക്രൈംബ്രാഞ്ച് കരുതുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസ് എടുത്തത്.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായര്‍ ജയിലില്‍ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂര്‍ സ്വദേശി മറ്റൊരു പരാതി നല്‍കിയിരുന്നു ഈ രണ്ട് പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
ഡിജിപി നിയമോപദേശം തേടിയപ്പോള്‍ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ മറുപടി. തുടര്‍ന്ന് അഭിഭാഷകനെ വരുത്തി വിശദ മൊഴിയെടുത്തു. ഓരോ പരാതിയിലും ഓരോ കേസ് എടുക്കാന്‍ തീരുമാനിച്ചു. പോലീസ് ആസ്ഥാനത്തു ഡിജിപിയുടെ ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനിലെ രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍ പരാതികളില്‍ ഒപ്പിട്ടു ക്രൈംബ്രാഞ്ചിനു കൈമാറി. ഓരോ പുതിയ കേസ് കൂടി എടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഡിജിപി ഒപ്പിടാത്തതു ക്രൈംബ്രാഞ്ച് ഉന്നതരുടെ ശ്രദ്ധയില്‍പെട്ടു. മാത്രമല്ല, തന്റെ അനുമതിയില്ലാതെ ക്രൈംബ്രാഞ്ച് ഒരു കേസും എടുക്കാന്‍ പാടില്ലെന്നു ബെഹ്‌റ ഈയിടെ ഉത്തരവു നല്‍കിയിരുന്നു. പിന്നിട് ക്രൈംബ്രാഞ്ച് മേധാവി കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ പുതിയ കേസ് വേണ്ടെന്നു വെക്കുകയായിരുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു