ആലപ്പുഴ/കണ്ണൂര്‍/പൊന്നാനി: തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവരെ സ്‌ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള സി.പി.എം. തീരുമാനത്തിനെതിരേ പോസ്‌റ്ററുകളിലൂടെ പ്രതികരിച്ച് അണികള്‍. മന്ത്രി ജി. സുധാകരന്‍, സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍, മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ എന്നിവരുടെ അണികളാണു പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജി. സുധാകരന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
സ്‌ഥാനാര്‍ഥി സാധ്യതാ പട്ടിക ചര്‍ച്ച ചെയ്യാന്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്നലെ നടക്കാനിരിക്കെ രാവിലെയാണു പുന്നപ്ര, പറവൂര്‍, കളര്‍കോട് തുടങ്ങിയ മേഖലകളില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പുന്നപ്ര-വയലാര്‍ രക്‌തസാക്ഷി മണ്ഡപത്തിന്റെ മതിലിലും പോസ്‌റ്റര്‍ പതിച്ചിരുന്നു. "ജി ഇല്ലാതെ എന്തുറപ്പ്", "പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ട", "ജിയെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കും" എന്നായിരുന്നു പോസ്‌റ്ററുകളിലെ കുറിപ്പ്.ഒരു പോസ്‌റ്ററില്‍ "ജി. സുധാകരന് പകരം എസ്.ഡി.പി.ഐക്കാരന്‍ സലാമോ?" എന്ന ചോദ്യമാണ് ഉയര്‍ന്നത്. സുധാകരനും തോമസ് ഐസക്കിനും ഒരവസരം കൂടി നല്‍കണമെന്നാണു ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംസ്‌ഥാന സമിതിയോട് ആവശ്യപ്പെട്ടത്.
പൊന്നാനി മണ്ഡലത്തില്‍ ശ്രീരാമകൃഷ്‌ണന് പകരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും, മുന്‍ ഏരിയ സെക്രട്ടറിയുമായ ടി.എം സിദ്ദിഖ് മത്സരിക്കുമെന്നാണു സൂചന. സി.ഐ.ടി.യു. ദേശീയ സെക്രട്ടറിയായ ചങ്ങരംകുളം സ്വദേശി പി. നന്ദകുമാറിന്റെ പേരും പരിഗണനയിലുണ്ട്. ഇതിനിടെയാണു ശ്രീരാമകൃഷ്‌ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിലുടനീളം പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. "ഉറപ്പാണ് എല്‍.ഡി.എഫ്, ശ്രീരാമകൃഷ്‌ണന്‍ മല്‍സരിക്കണം" എന്നാണു പോസ്‌റ്ററുകളില്‍ എഴുതിയിട്ടുള്ളത്.കണ്ണൂരില്‍ പി. ജയരാജനു സീറ്റ് നല്‍കാത്തയതില്‍ പ്രതിഷേധിച്ചു പി.ജെ. ആര്‍മിയെന്ന സാമൂഹിക മാധ്യമഗ്രൂപ്പാണു രംഗത്തുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു