കൊല്‍ക്കത്ത: ഭാരതി ഘോഷ്, ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ താരപ്പേരുകളിലൊന്ന്. നക്സലുകള്‍ക്കെതിരായ നടപടികളിലൂടെ പേരെടുത്ത മുന്‍ ഐ.പി.എസുകാരി. കൊല്‍ക്കത്തയില്‍ നിന്ന് നൂറു കി.മീ അകലെ ദേബ്ര മണ്ഡലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ മുന്‍ ഐ.പി.എസുകാരന് ഹുമയൂണ്‍ കബീറിനെതിരെ പോരിനിറങ്ങുമ്ബോള്‍ തൃണമൂലിന്റെ സിറ്റിംഗ് സീറ്റില്‍ കനത്ത പോരാട്ടം. രണ്ട് മുന്‍ ഐ.പി.എസുകാര്‍ തമ്മിലുള്ള പോരാട്ടത്തിനപ്പുറം മമതയും മുന്‍ വിശ്വസ്തയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ.
ദേബ്ര ഉള്‍പ്പെടുന്ന പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ മുന്‍ പൊലീസ് മേധാവിയാണ് ഭാരതി ഘോഷ്. മമതയുടെ വിശ്വസ്തയായിരുന്നു. അമ്മയെന്നാണ് മമതയെ ഒരു പൊതുചടങ്ങില്‍ ഭാരതി ഘോഷ് വിശേഷിപ്പിച്ചത്.പിന്നീട് അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അപ്രധാന തസ്തികയിലേക്കു മാറ്റി. വഞ്ചനാ കേസില്‍ അന്വേഷണം നേരിടുകയും ചെയ്തതോടെ സര്‍വീസില്‍ നിന്ന് 2017ല്‍ രാജിവച്ചു. മികച്ച സേവനത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിച്ച മെഡലും സര്‍ട്ടിഫിക്കറ്റും തിരികെ നല്‍കിയും ഭാരതി പ്രതിഷേധമറിയിച്ചു. 2019 ഫെബ്രുവരിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയിലെത്തി.
ദേബ്ര നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന ഘട്ടല്‍ ലോക്സഭാ മണ്ഡലത്തിലെ കന്നി മത്സരത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയോട് തോറ്റെങ്കിലും സി.പി.എമ്മിനെ പിന്തള്ളി രണ്ടാമതെത്താനായി, ഭാരതി ഘോഷിന്. നിലവില്‍ ബി.ജെ.പിയുടെ വൈസ് പ്രസിഡന്റ്. ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം, ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി, ഹാര്‍വാഡില്‍ നിന്ന് ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.
ചന്ദേര്നഗര് മുന്‍ പൊലീസ് കമ്മിഷണറാണ് ഭാരതിയെ നേരിടുന്ന ഹുമയൂണ്‍ കബീര്‍. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജിവച്ച് കഴിഞ്ഞ മാസമാണ് ദേബ്ര സ്വദേശി കൂടിയായ അദ്ദേഹം തൃണമൂലില്‍ ചേര്‍ന്നത്. സി.പി.എമ്മിന്റെ കുത്തക മണ്ഡലമായിരുന്ന ദേബ്ര കഴിഞ്ഞ തവണയാണ് തൃണമൂല്‍ പിടിച്ചെടുത്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു