മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി നിര്‍ത്തിയിട്ട സ്‌കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്)യുടെ നിഗമനം. ടവ്വലുകള്‍ വായില്‍ തിരുകി അതിനു മുകളില്‍ കോവിഡ് പ്രതിരോധ മാസ്‌കിട്ട നിലയിലാണ് താണെയിലെ രേതി ബന്ദര്‍ കടലിടുക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് എടിഎസിന്റെ നിഗമനം.അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാല്‍ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോകുകയൊ ചെയ്തില്ല. വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീര്‍ക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ് വായില്‍ ടവ്വലുകള്‍ തിരുകിയതെന്നും കരുതുന്നു. ഹിരേന്റെ മൃതദേഹം ദൂരെ നിന്ന് ഒലിച്ചെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഹിരേനെ കാണാതായ വ്യാഴാഴ്ച രാത്രി 10ന് അദ്ദേഹത്തിന്റെ ഒരു മൊബൈല്‍ 40 കിലോമീറ്റര്‍ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തില്‍വെച്ചും മറ്റൊരു മൊബൈല്‍ ഈ പ്രദേശത്ത് നിന്ന് 10 കിലോമീറ്റര്‍ കൂടി അകലെയുള്ള തുംഗരേശ്വറില്‍ വെച്ചുമാണ് പ്രവര്‍ത്തനം നിലച്ചത്. ഇത് ഹിരേന്‍ അതുവഴി പോയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൊലയാളികള്‍ ബോധപൂര്‍വ്വം ചെയ് തതാണെന്നും എ.ടി.എസ് സംശയിക്കുന്നു. മൊബൈലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ താവ്‌ഡെ എന്നവകാശപ്പെട്ട് ഒരാള്‍ വ്യാഴാഴ്ച രാതി എട്ടിന് ഹിരേനെ േഫാണില്‍ വിളിച്ചിരുന്നു. അയാളെ കാണാന്‍ പോയ ഹിരേന്‍ പിന്നെ തിരിച്ചു വന്നില്ല. ഹിരേന്റെ ഭാര്യ വിമല നല്‍കിയ പരാതിയില്‍ ഞായറാഴ്ചയാണ് എ.ടി.എസ് അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. താനെ പൊലിസില്‍ നിന്ന് കേസ് മഹാരാഷ്ട്ര സര്‍ക്കാര്‍ എ.ടി.എസിന് കൈമാറുകയായിരുന്നു.
അതിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ചതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ച ശേഷം ഇയാള്‍ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഇതോടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയില്‍(എടിഎസ്) നിന്ന് എന്‍.ഐ.എ. ഉടന്‍ അന്വേഷണം ഏറ്റെടുക്കും. ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തിയത്. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. അതേസമയം, സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത വാഹനം കഴിഞ്ഞ ഒരുവര്‍ഷമായി ഉപയോഗിച്ചിട്ടില്ലെന്നാണ് ഹിരന്‍ നേരത്തെ നല്‍കിയ മൊഴി. വാഹനം വില്‍ക്കാന്‍ ഉദ്ദ്യേശിച്ചിരുന്നതിനാല്‍ ഫെബ്രുവരി 16-ന് ഓടിച്ചുനോക്കിയിരുന്നു. ഇതിനിടെ കാര്‍ ബ്രേക്ക്ഡൗണായി മുലുന്ദ്-ഐരോളി ലിങ്ക് റോഡില്‍ നിര്‍ത്തിയിട്ടു. പിറ്റേദിവസം കാര്‍ എടുക്കാനായി പോയപ്പോള്‍ വാഹനം കണ്ടില്ലെന്നും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെന്നുമായിരുന്നു ഹിരനിന്റെ മൊഴി.
കഴിഞ്ഞ 25ന് വൈകീട്ടണ് മുകേഷ് അംബാനിയുടെ വീടിനടുത്ത് 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹങ്ങളുടെ നമ്ബര്‍ പ്ലേറ്റുകളുമായി ഉപേക്ഷിച്ച നിലയില്‍ സ്‌കോര്‍പിയോ കണ്ടെത്തിയത്. സ്‌കോര്‍പിയോ മന്‍സുഖ് ഹിരന്റേതാണെന്ന് വ്യക്തമായതോടെ പൊലിസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 17ന് മുംബൈയിലേക്കുള്ള യാത്രമധ്യേ കാറ് കേടുവരികയും െഎരോളി പാലത്തിനടുത്ത് നിറുത്തിടുകയും ചെയ്തതായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് മന്‍സുഖ് ഹിരേന്‍ മൊഴി നല്‍കിയത്. വാഹനം കാണാതായതുമായി ബന്ധപ്പെട്ട് ഹിരേന്‍ നല്‍കിയ പരാതിയും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്. കാണാതാകുന്നതിന് തൊട്ടുമുമ്ബ്, കേസില്‍ പ്രതിയെന്നോണം പൊലിസുകാരും മാധ്യമ പ്രവര്‍ത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹിരേന്‍ കത്തെഴുതിയിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു