മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. 200 കോടി ക്ലബ്ബ് എന്ന മാന്ത്രികസംഖ്യ മലയാളം ബോക്സ് ഓഫീസിനു മുന്നില്‍ തുറന്നുകൊടുത്തത് ലൂസിഫര്‍ ആയിരുന്നു. ചിത്രം പുറത്തിറങ്ങി മൂന്ന് മാസം പൂര്‍ത്തിയാവുംമുന്‍പേ പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് ചിത്രത്തിന്‍റെ തുടര്‍ച്ചയായ 'എമ്ബുരാനും' പ്രഖ്യാപിച്ചു. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്ബുരാന്‍ പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള കാത്തിരിപ്പും ഏറെ വലുതാണ്.ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു സൂപ്പര്‍താരം കൂടി എത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് എമ്ബുരാന്‍ കാണാനുള്ള തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
ലൂസിഫര്‍ റിലീസിന്‍റെ രണ്ടാംവാര്‍ഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ 28-ാം തീയതി. അന്നേദിവസം ഇതുസംബന്ധിച്ച ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. "ലൂസിഫറിന്‍റെ അടുത്ത പതിപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതിനുള്ള സമയം ഇപ്പോള്‍ ആരംഭിക്കുന്നു", എന്നായിരുന്നു ലൂസിഫര്‍ വിജയാഘോഷ വേദിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചത്. ഈ പോസ്റ്റിനു താഴെയാണ് ദുല്‍ഖര്‍ തന്‍റെ ആശംസകളുമായി എത്തിയത്. 'ലൂസിഫര്‍ 2നുവേണ്ടി കാത്തിരിക്കുന്നു', ദുല്‍ഖര്‍ കുറിച്ചു. ഒട്ടേറെ ലൈക്കുകളാണ് ഈ കമന്‍റിന് ലഭിച്ചിരിക്കുന്നത്.അതേസമയം മറ്റു ചില പ്രോജക്ടുകളുടെ തിരക്കുകളിലാണ് മോഹന്‍ലാലും മുരളി ഗോപിയും പൃഥ്വിരാജും. ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ തന്നെ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കൈലാസിന്‍റെ 'കടുവ', രതീഷ് അമ്ബാട്ടിന്‍റെ 'തീര്‍പ്പ്' എന്നിവയാണ് പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍. മുരളി ഗോപിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒപ്പം സഹനിര്‍മ്മാതാവായും ചിത്രത്തിനൊപ്പം അദ്ദേഹമുണ്ട്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷിബു ബഷീര്‍ ഒരുക്കുന്ന മറ്റൊരു ചിത്രത്തിനും മുരളി ഗോപി തിരക്കഥ ഒരുക്കുന്നുണ്ട്. ഒപ്പം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനുവേണ്ടിയുള്ള ആലോചനകളിലുമാണ് അദ്ദേഹം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു