തിരുവനന്തപുരം: അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ വാര്‍ഷിക പരീക്ഷയ്ക്കായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളെ ആശങ്കയിലാക്കി അവ്യക്തത തുടരുന്നു. മോഡല്‍ പരീക്ഷ എഴുതി വിദ്യാര്‍ഥികള്‍ നിലവിലെ പരീക്ഷാ കലണ്ടര്‍ പ്രകാരം ഈ മാസം 17 മുതല്‍ നടക്കേണ്ട വാര്‍ഷിക പരീക്ഷയ്ക്കായി തയാറെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.എന്നാല്‍, പരീക്ഷ മാറ്റാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍.
അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ ഉള്ളതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് സിപിഎമ്മിന്റെ അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്. മാര്‍ച്ച് ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള നിവേദനം അധ്യാപക സംഘടന സര്‍ക്കാരിന് കൈമാറിയത്. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനായി മുഖ്യമന്ത്രിയെ സമീപിച്ചത് കഴിഞ്ഞ അഞ്ചിന്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനും. സര്‍ക്കാര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയത് ഇന്നലെയും. കമ്മീഷന് തീരുമാനം കൈക്കൊണ്ടാല്‍ മാത്രമേ ഇനി പരീക്ഷയുടെ കാര്യത്തില്‍ വ്യക്തത വരുകയുള്ളു. പരീക്ഷ മാറ്റിവയ്ക്കുന്നത് ഉചിതമല്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍. അവര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു.
മോഡല്‍ പരീക്ഷ പൂര്‍ത്തിയായ ശേഷവും വാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കുന്നത് കുട്ടികള്‍ക്ക് അധിക സമ്മര്‍ദമുണ്ടാക്കുമെന്നും പരീക്ഷകള്‍ മാര്‍ച്ച് 31 നു പൂര്‍ത്തിയാകുന്നതിനാല്‍ തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നുമാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പേ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
പരീക്ഷ മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കിയാല് തന്നെ തെരഞ്ഞെടുപ്പിനുശേഷം എപ്പോള്‍ പരീക്ഷ നടത്തുമെന്ന ചോദ്യവും ഉയരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കോവിഡ് നിരക്ക് വര്‍ധിച്ചിരുന്നു. അതേ പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും കോവിഡ് വ്യാപനമുണ്ടായാല്‍ പരീക്ഷ നടത്തിപ്പിനെ ബാധിക്കും. ഏപ്രില്‍ രണ്ടാം വാരം റംസാന് വ്രതവും ആരംഭിക്കും. ആ സമയത്ത് പരീക്ഷ നടത്തരുതെന്ന വാദവും ഒരു ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. പരീക്ഷകള്‍ മാറ്റിവച്ചാല്‍ പിന്നെ ഏപ്രിലിലോ മേയിലോ ആവും പരീക്ഷ നടക്കാന്‍ സാധ്യത.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു