കണ്ണൂര്‍: ഇനി സജീവ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇ പി ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. 'മൂന്ന് തവണ താന്‍ ഇതുവരെയായി മത്സരിച്ചു കഴിഞ്ഞു. ഇത്തവണ രണ്ടുടേം കഴിഞ്ഞ വര്‍ മത്സരിക്കേണ്ടന്നത് എനിക്ക് മാത്രമല്ല എല്ലാ വര്‍ക്കും ബാധകമായ പാര്‍ട്ടി തീരുമാനമാണ്. ഇനിയുള്ള കാലം സംഘടനാ പ്രവര്‍ത്തനം നടത്താനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.ഇനി മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ തന്റെ ശാരീരികാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തും. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാവുകയും അംഗീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിതെന്നും ഇ പി പറഞ്ഞു. കാരിരുമ്ബു പോലെയുള്ള പാര്‍ട്ടിയല്ലിത്. താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ ഒളിച്ചോടുന്നതല്ല. പൊതുവെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല താന്‍. പരമാവധി ഒഴിഞ്ഞു നില്‍ക്കാനാണ് ഇഷ്ടപ്പെടാറുള്ളത് ' എന്നാല്‍ മന്ത്രിയായ കാലത്ത് കൂടുതല്‍ മാധ്യമങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും ഇ.പി പറഞ്ഞു.
തനിക്ക് പ്രായാധിക്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇ പി യോട് മുഖ്യമന്ത്രിക്ക് എഴുപതു കഴിഞ്ഞല്ലോയെന്ന ചോദ്യത്തിന് അദ്ദേഹം മഹാനാണെന്നും പിണറായി അസാമാന്യ വ്യക്തിയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മട്ടന്നൂരിലും കല്യാശേരിയിലും താന്‍ മത്സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു എന്നാല്‍ താന്‍ ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തെ യില്ലെന്നും ഇ.പി വ്യക്തമാക്കി.
'പിണറായി വിജയന്‍ പ്രത്യേക ശക്തിയും ഊര്‍ജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാര്‍ഢ്യമുണ്ട്' ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജന്‍. എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്ത് എത്തിയത്. ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു.
ദീര്‍ഘകാലം സിപിഐം കണ്ണൂര്‍ ജില്ല സെക്രട്ടറിയായും തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. 1991-ല്‍ അഴിക്കോട് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ലും 2016-ലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയുമാണ് അദ്ദേഹം.
കോടിയേരി ബാലകൃഷ്ണന്റെ പിന്‍ഗാമിയായി സിപിഎം സംസ്ഥാന സെക്രട്ടറിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം മത്സര രംഗത്തു നിന്നും വിട്ടു നിന്നതും. മുതിര്‍ന്ന നേതാവും മുന്‍ ജില്ല സെക്രട്ടറിയുമായ പി. ജയരാജനും ഇക്കുറി മത്സരിക്കുന്നില്ല. നേരത്തെ മുഖ്യമന്ത്രി ചികിത്സക്ക് പോയപ്പോള്‍ പകരം ചുമതല ഏല്‍പിക്കപ്പെട്ട ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ രണ്ടാമനായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇ.പി. ജയരാജനെ മാറ്റുമ്ബോള്‍ പകരം പാര്‍ട്ടി സെക്രട്ടറി ചുമതല ലഭിക്കാനാണ് സാധ്യത. അനാരോഗ്യം കാരണം മാറിനില്‍ക്കുന്ന കോടിയേരിയുടെ പിന്‍ഗാമിയായി കണ്ണൂര്‍ ലോബിയിലെ കരുത്തന്‍ ഇ.പി. ജയരാജന്‍ എത്തുമെന്ന സൂചനകളാണുള്ളത്.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത് എം വി ഗോവിന്ദന്‍െ പേരാണ്. അദ്ദേഹം തെരഞ്ഞെടുപ്പു രംഗത്തേക്ക് കടന്നുവന്നതോടെ ഇ പി സെക്രട്ടറി ആകാന്‍ സാധ്യത വര്‍ധിച്ചിരിക്കയാണ്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു