കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍. ധീരജ്കുമാര്‍ രാജിവച്ചു. ഇതിനു പിന്നാലെ, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പള്ളിക്കുന്ന് ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായ ധീരജ്കുമാറിനെ പുറത്താക്കിയതായി സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു. ഇനിയും വലിയ പ്രതിഷേധമുയരുമെന്നും പാര്‍ട്ടിയുടെ മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാണെന്നും ധീരജ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന്‍ രാജിവച്ചിരുന്നു.നിലവില്‍ സംഘടനാ ചുമതല ഒന്നുമില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി. ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചതോടെ ജയരാജന്‍ പട്ടികയില്‍ നിന്നു പുറത്തായി.
പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ' ഒരു തിരുവോണനാളില്‍ അകത്തളത്തില്‍ ഇരച്ചുകയറിയവര്‍, ഒരിലച്ചീന്തിനു മുന്നില്‍ ഒരുപിടി ഓണസദ്യയ്ക്ക് പോലും ഇടംകൊടുക്കാതെ അരിഞ്ഞുവീഴ്ത്തിയപ്പോള്‍ അവിടെനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് ഞങ്ങളെ പൊരുതാന്‍ പഠിപ്പിച്ച ധീരസഖാവേ. എന്നാണ് പ്രതികരണങ്ങളില്‍ ഒന്ന് തുടങ്ങുന്നത്.
പിണറായി വിജയനെതിരെയണ് പ്രതിഷേധങ്ങളില്‍ അധികവും. ജയരാജനോടു കാണിച്ചത് നെറികേടാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഇത്തവണ പാര്‍ട്ടിക്ക് വോട്ടു നല്‍കില്ലെന്നുമാണ് പലരും സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു