കണ്ണൂര്‍: ജില്ലയില്‍ അഴീക്കോട് മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എംഎല്‍എ കെ.എം. ഷാജി മൂന്നാമങ്കത്തിനിറങ്ങുന്പോള് മണ്ഡലം പിടിക്കാന്‍ സിപിഎം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി. സുമേഷിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇരുവര്‍ക്കുമെതിരേ പോരാടാന്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്തിനെയും കളത്തിലിറിക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടം കഴിഞ്ഞാല്‍ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ജില്ലയിലെ മണ്ഡലം അഴീക്കോടാണ്.1977ല്‍ രൂപീകൃതമായ മണ്ഡലം 87 വരെ സിപിഎമ്മിനൊപ്പമായിരുന്നു. സിപിഎമ്മില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് എം.വി. രാഘവന് സിഎംപി രൂപീകരിച്ച് 87ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചപ്പോഴാണ് ആദ്യമായി അഴീക്കോട് സിപിഎമ്മിന് നഷ്ടപ്പെട്ടത്. ഗുരുവും ശിഷ്യനും തമ്മിലുള്ള പോരാട്ടമായിരുന്നു അന്ന് നടന്നത്. സിപിഎമ്മിലായിരിക്കെ എം.വി. രാഘവന് വളര്‍ത്തിക്കൊണ്ടുവന്ന യുവനേതാവും ഇപ്പോഴത്തെ മന്ത്രിയുമായ ഇ.പി. ജയരാജനായിരുന്നു സിപിഎം സ്ഥാനാര്‍ഥി. രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് എം.വി.ആര് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് 2011ലെ തെരഞ്ഞെടുപ്പു വരെ സിപിഎമ്മിനൊപ്പമായിരുന്നു മണ്ഡലം. 2011ല്‍ കെ.എം. ഷാജി സിറ്റിംഗ് എംഎല്‍എയായിരുന്ന എം. പ്രകാശനെ പരാജയപ്പെടുത്തി മണ്ഡലം യുഡിഎഫിന്റേതാക്കി. 2016ലെ തെരഞ്ഞെടുപ്പിലും ഷാജി വിജയം ആവര്‍ത്തിച്ചു.എം.വി.ആറിന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സിപിഎമ്മിലെ എം.വി. നികേഷ് കുമാറിനെ മുന്‍തവണത്തെ ഭൂരിപക്ഷം ഉയര്‍ത്തിയാണ് ഷാജി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് വിമതനായ പി.കെ.രാഗേഷും കഴിഞ്ഞ തവണ ഇവിടെ മത്സരിച്ചിരുന്നു.
അഴീക്കോട് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഷാജി വോട്ടു തേടുന്നത്. ഇതോടൊപ്പം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന അഴീക്കല്‍ തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ മന്ദഗതിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ വൈരാഗ്യമാണെന്നും യുഡിഎഫ് ഉന്നയിക്കുന്നു. രാഷ്ര്ടീയമായും വ്യക്തിപരമായും തന്നെ ഇല്ലാതാക്കാന്‍ സിപിഎം ആസൂത്രിതമായി കള്ളക്കേസുകള്‍ ചുമത്തിയെന്നും ഇക്കാര്യങ്ങള്‍ സംബന്ധിച്ച സത്യാവസ്ഥ ജനങ്ങള്‍ക്കറിയാമെന്നും കെ.എം. ഷാജി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയമായ രീതിയില്‍ പ്രചാരണം നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് കോടതി ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് ഷാജിക്ക് അയോഗ്യത കല്പിച്ചിരുന്നു. ഇതിനെതിരേ ഷാജി സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതേത്തുടര്‍ന്നാണ് ഷാജി മത്സരരംഗത്തെത്തിയത്. ഷാജിക്ക് നിയമസഭാ യോഗങ്ങളില്‍ പങ്കെടുക്കാമെങ്കിലും നിലവില്‍ സഭയില്‍ വോട്ടവകാശമില്ല.
അതേ സമയം കെ.എം. ഷാജി അഴീക്കോട് ഹൈസ്കൂള്‍ ഹയര്സെക്കന്ഡറിയാക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണവും അനധികൃത സ്വത്ത് സന്പാദനത്തിന് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. ഇരുമുന്നണികള്‍ക്കും ബദല്‍, മോദിയുടെ വികസനം കേരളത്തിലും എന്നീ മുദ്രാവാക്യങ്ങളാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു