കാഞ്ഞങ്ങാട്: മലയോരമേഖലയില്‍ നിരന്തരമായ സാന്നിധ്യമുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് ജില്ലയില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചത് മൂന്നുതവണ മാത്രം. യുഡിഎഫിനു വേണ്ടി തൃക്കരിപ്പൂരില്‍ നിന്നുതന്നെ രണ്ടുവട്ടവും എല്‍ഡിഎഫിനു വേണ്ടി കാസര്‍ഗോഡ് മണ്ഡലത്തില്‍ ഒരുവട്ടവും മത്സരിച്ചതാണ് ഇതുവരെയുള്ള മത്സരചരിത്രം. അതില്‍ മികച്ച പോരാട്ടം നടത്താനായത് തൃക്കരിപ്പൂരില്‍ നിന്നുതന്നെയായിരുന്നു. 1977 ലെ തെരഞ്ഞെടുപ്പിലാണ് തൃക്കരിപ്പൂരില്‍ യുഡിഎഫിനായി കേരള കോണ്‍ഗ്രസ് ആദ്യമായി കളത്തിലിറങ്ങിയത്.ഇപ്പോള്‍ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറിയായ പി.ടി. ജോസായിരുന്നു അന്ന് സ്ഥാനാര്‍ഥി. സിപിഎമ്മിലെ പി. കരുണാകരനോട് മികച്ച മത്സരം കാഴ്ചവച്ച് 6120 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് അന്ന് പരാജയപ്പെട്ടത്.
1980 ലെ തെരഞ്ഞെടുപ്പില്‍ ഇന്നത്തേതുപോലെ കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിക്കൊപ്പവും ജോസഫ് വിഭാഗം യുഡിഎഫിലുമായിരുന്നു. വിജയസാധ്യത തീരെ കുറഞ്ഞ കാസര്‍ഗോഡ് സീറ്റാണ് ജില്ലയില്‍ ഇടതുമുന്നണി കേരള കോണ്‍ഗ്രസിന് നല്‍കിയത്. തെക്കുനിന്നെത്തി ഇവിടെ മത്സരിച്ച ഗര്‍വാസീസ് അരീയ്ക്കല്‍ മുസ്ലീംലീഗിലെ സി.ടി. അഹമ്മദലിയോട് 16680 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
1982 ല്‍ യുഡിഎഫ് തൃക്കരിപ്പൂര്‍ സീറ്റ് വീണ്ടും ജോസഫ് വിഭാഗത്തിന് നല്കിയപ്പോള് കെ.ടി. മത്തായിയാണ് സ്ഥാനാര്‍ഥിയായത്. സിപിഎമ്മിലെ ഒ. ഭരതനോട് 12202 വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ പലപ്പോഴും നിര്‍ണായക സ്വാധീനം ചെലുത്താന്‍ കേരള കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കള്ളാര്‍ ഡിവിഷനില്‍നിന്നും വിജയിച്ച ഷിനോജ് ചാക്കോയിലൂടെ കേരള കോണ്‍ഗ്രസ്-എം ഇത്തവണ ചരിത്രത്തിലാദ്യമായി ജില്ലാ പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു