താന്‍ ഏറെ ആരാധിക്കുന്ന നടനാണ് പൃഥ്വിരാജെന്നും അദ്ദേഹത്തിന്‍റെ പേര് വെച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നടി അഹാന കൃഷ്ണ. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും അഹാന പ്രതികരിച്ചു. പൃഥ്വിരാജ് മുഖ്യ കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാലാണ് ഒഴിവാക്കിയതെന്ന അഹാനയുടെ പിതാവ് കൃഷ്ണകുമാറിന്‍റെ ആരോപണത്തിനാണ് അഹാന മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന വിവാദങ്ങളോട് പ്രതികരിച്ചത്.
'ഞാന്‍ പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ്. അല്ലാതെ വേറെ കാര്യമൊന്നുമില്ല. എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്‍റെ ഫാനാണ്.ഞാന്‍ അത്രയും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹം എല്ലാത്തിനും എനിക്ക് പിന്തുണ നല്‍കാറുമുണ്ട്. അദ്ദേഹത്തിന്‍റെ പേര് വെച്ച് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ ആവുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പേര് വെച്ച് ഇത്തരത്തില്‍ തെറിവിളിക്കാന്‍ പോകുന്നവര്‍ ലെഫ്റ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും ആദ്യം നേരെ നോക്കണം. ഇവിടെ എനിക്ക് ഒരു യാതൊരു പ്രൊഫഷണല്‍ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആരോടും ഒന്നും പറഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്ന ഒരാളുമല്ല ഞാന്‍,' അഹാന പറഞ്ഞു.
ഭ്രമം എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നു കാണുന്നു. ദയവ് ചെയ്ത് ഇത്തരം വാര്‍ത്തകളില്‍ തന്‍റെ പേര് വലിച്ചിഴക്കരുതെന്നാണ് നടി അഹാന കൃഷ്ണ പറയുന്നത്. താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഈ നാടകത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും അഹാന കൃഷ്ണ പറഞ്ഞു.
മകള്‍ അഹാന കൃഷ്ണയെ തന്‍റെ ബി.ജെ.പി ബന്ധം കാരണം രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന് നടന്‍ കൃഷ്ണകുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് പ്രതികരിച്ചത്. പൃഥ്വിരാജ് ചിത്രം 'ഭ്രമ'ത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ഇതാണ് കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. അതെ സമയം കൃഷ്ണകുമാറിന്‍റെ വാദം നിഷേധിച്ച് ഭ്രമം സിനിമയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ ബുക്ക് രംഗത്തുവന്നിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു